എൽ പി ജി ക്ഷാമ ഭീതിയിൽ ഇൻഡക്ഷൻ കുക്കർ വിൽപന കുതിച്ചുയരുന്നു.
ന്യൂഡെൽഹി: യുദ്ധം തീർത്ത പ്രതിസന്ധിയിൽ രാജ്യമാകെ എൽപിജി ക്ഷാമഭീതി ആഞ്ഞടിക്കുകയും സിലിണ്ടർ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ ഇൻഡക്ഷൻ കുക്കർ വിൽപന കുതിച്ചുയരുന്നു ഗൃഹോപകരണ, ഇലക്ട്രോണിക്സ് ഷോറൂമുകളിലും ഓൺലൈനിലും കഴിഞ്ഞ ശനിയാഴ്ച മുതൽ അസാധാരണമായ വിൽപന വർധനയും അന്വേഷണങ്ങളുമാണ് ദൃശ്യമാകുന്നത്. ഓൺലൈനിലാണ് കൂടുതലും.
“രാജ്യത്ത് ചില ഷോറൂം ശൃംഖലകൾ സാധാരണ 35-40 ഇൻഡക്ഷൻ കുക്കറുകളാണ് വിറ്റഴിച്ചിരുന്നതെങ്കിൽ ഇപ്പോഴത് 150ന് അടുത്തായി. അജ്മൽ ബിസ്മി ഷോറൂമുകളിൽ വിൽപന വർധനയുണ്ടെന്ന് ഗ്രൂപ്പ് മേധാവി വി.എ. അജ്മൽ മനോരമ ഓൺലൈനിനോട് പറഞ്ഞു. മൈജി ഷോറൂമുകളിലും അന്വേഷണങ്ങൾ ഉയർന്നുവെന്ന് സെയിൽ വിഭാഗം പ്രതിനിധി രതീഷ് പറഞ്ഞു.
“വിൽപനയും അന്വേഷണങ്ങളും വർധിച്ചതോടെ ഇൻഡക്ഷൻ കുക്കർ നിർമാണക്കമ്പനികളുടെ ഓഹരിവിലയും ഇന്ന് കുതിച്ചു. ബോറോസിൽ 13%, ബജാജ് ഇലക്ട്രിക്കൽസ് 7%, ടികെകെ പ്രസ്റ്റീജ് 7%, ഹോക്കിൻസ് 4.8% എന്നിങ്ങനെ നേട്ടമുണ്ടാക്കി. ബട്ടർഫ്ലൈ ഗാന്ധിമതി അപ്ലയൻസസ് ഓഹരി 2 ശതമാനവും ഉയർന്നു.
“പ്രതിവർഷം 31.3 മില്യൻ ടൺ എൽപിജിയാണ് ഇന്ത്യയിലെ ഉപഭോഗം. ഇതിന്റെ 87 ശതമാനവും വീടുകളിലാണ്. എൽപിജി ക്ഷാമപ്പേടിക്ക് പിന്നാലെ ഇൻഡക്ഷൻ കുക്കറിന് ഡിമാൻഡ് കൂടാനും ഇതാണ് കാരണമെന്ന് വിലയിരുത്തുന്നു. യുദ്ധപശ്ചാത്തലത്തിൽ എൽപിജി വില വർധിച്ചതും വില ഇനിയും ഉയരാനുള്ള സാധ്യതകളും ഇൻഡക്ഷൻ കുക്കറിനുള്ള ഡിമാൻഡ് കൂട്ടി

