വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസ്, പ്രതിഷേധം ആളിക്കത്തുന്നു.
കൃഷ്ണപുരം:സെൻ്റ് ഡൊമിനിക്സ് സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, മുൻ പ്രിൻസിപ്പല്‍ സിസ്റ്റർ ഒ.പി.
ജോയ്സി, അധ്യാപകരായ സ്റ്റെല്ല ബാബു, അർച്ചന എന്നിവർക്കെതിരെ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 75-ാം വകുപ്പ് പ്രകാരമാണ് കോടതിയുടെ അനുമതിയോടെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തച്ചനാട്ടുകര ചോളോട് സ്വദേശിനിയായ വിദ്യാർത്ഥിനിയെ 2025 ജൂണ്‍ 23-നാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാർക്ക് കുറഞ്ഞതിൻ്റെ പേരില്‍ നിർബന്ധപൂർവ്വം ക്ലാസ്സില്‍ നിന്ന് മാറ്റിയിരുത്തിയതിലുള്ള മനോവിഷമമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് രക്ഷിതാക്കള്‍ നാട്ടുകല്‍ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടി.
സംഭവത്തെത്തുടർന്ന് സ്കൂള്‍ അധികൃതരുടെയും രക്ഷിതാക്കളുടെയും മൊഴികള്‍ രേഖപ്പെടുത്തി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.എം. സലീന ബീവിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുപുറമെ, സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നരക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍, പ്രിൻസിപ്പല്‍ ഉള്‍പ്പെടെ അഞ്ച് അധ്യാപകരെ സ്കൂളില്‍ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. പുറത്താക്കപ്പെട്ടവർക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള വിദ്യാർത്ഥി സംഘടനകള്‍ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

