ബീഹാറിൽ എക്സിറ്റ് പോൾ സർവ്വെഫലം മാറിമറിയുന്നു! ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയാകും; ബിജെപി മൂന്നാമത്,എന്‍ഡിഎയ്ക്ക് നേരിയ ഭൂരിപക്ഷം|ആക്സിസ് സര്‍വേ
പട്‌ന: ബീഹാറിൽ എക്സിറ്റ്പോൾ ഫലം മാറിമറിയുന്നു.എൻഡിഎയ്ക്ക് നേരിയ ഭൂരിപക്ഷം പ്രവചിച്ചിക്കൊണ്ട് ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍. ആര്‍ജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് പ്രവചിക്കുന്ന സര്‍വേ ബിജെപി മൂന്നാമതാകുമെന്നാണ് പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസം പുറത്ത് വന്ന മറ്റു സര്‍വേ ഫലങ്ങളില്‍ ഭൂരിപക്ഷവും എന്‍ഡിഎയ്ക്ക് കൃത്യമായ മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്. 243 അംഗ ബിഹാര്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ
എന്‍ഡിഎക്ക് 121 മുതല്‍ 141 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചു. മഹാസഖ്യം 98 മുതല്‍ 118 വരെ സീറ്റുകള്‍ നേടി ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുമെന്നും ആക്സിസ് മൈ ഇന്ത്യ പറയുന്നു. ഇതാദ്യമായിട്ടാണ് ഒരുസര്‍വേ മഹാസഖ്യത്തിന് ഒരു സര്‍വേ ഇത്രയധികം സീറ്റുകള്‍ പ്രവചിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിച്ച പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരാജ് പാര്‍ട്ടിക്ക് രണ്ട് സീറ്റുകള്‍വരെ ലഭിക്കുമെന്നും പ്രവചനമുണ്ട്. ഇരു സഖ്യങ്ങളും തമ്മിലുള്ള വോട്ട് വിഹിതത്തില്‍ രണ്ട് ശതമാനത്തിന്റെ വ്യത്യാസമാണ് ആകിസിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്.
എന്‍ഡിഎക്ക് 43 ശതമാനം വോട്ടുകളും മഹാസഖ്യത്തിന് 41 ശതമാനം വോട്ടുകളും ലഭിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചു. ജന്‍ സൂരാജ് 4 ശതമാനം വോട്ടുകള്‍ നേടിയേക്കാമെന്നും മറ്റുള്ളവര്‍ക്ക് 11 ശതമാനം വോട്ടുകള്‍ ലഭിച്ചേക്കാമെന്നും പോള്‍ സര്‍വേ പറയുന്നു.
67-76 സീറ്റുകള്‍ നേടി ആര്‍ജെഡി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നുവന്നേക്കാമെന്നും, തൊട്ടുപിന്നില്‍ 56-62 സീറ്റുകളുമായി നിതീഷ് കുമാറിന്റെ ജെഡിയു ഉണ്ടാകുമെന്നും സര്‍വേ പറയുന്നു.
2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 74 സീറ്റുകളുമായി രണ്ടാമത്തെ വലിയ കക്ഷിയായിരുന്ന ബിജെപി, 50-56 സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാന്‍ സാധ്യതയുണ്ടെന്ന് എക്‌സിറ്റ് പോള്‍ പറയുന്നു. കോണ്‍ഗ്രസിന് 17-21 സീറ്റുകള്‍ ലഭിക്കുമെന്നും അതില്‍ പറയുന്നു.
മറ്റ് എന്‍ഡിഎ ഘടകകക്ഷികളില്‍, ചിരാഗ് പാസ്വാന്റെ എല്‍ജെപി (ആര്‍വി) 11 മുതല്‍ 16 വരെ സീറ്റുകളും, ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎം 2 മുതല്‍ 3 വരെ സീറ്റുകളും, ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എം 2 മുതല്‍ 4 വരെ സീറ്റുകളും നേടിയേക്കാം.
എക്‌സിറ്റ് പോള്‍ പ്രകാരം, മഹാസഖ്യത്തിലെ ഘടകകക്ഷികളില്‍ ഇടതുപാര്‍ട്ടികള്‍ 10-14 സീറ്റുകളും, മുകേഷ് സാഹ്നിയുടെ വിഐപി 3-5 സീറ്റുകളും, ഐഐപി 0-1 സീറ്റുകളും നേടിയേക്കാം.
എന്‍ഡിഎ ഏറ്റവും വലിയ നേട്ടമുണ്ടാക്കു പാടലീപുത്ര-മഗധ് മേഖലയില്‍ നിന്നായിരിക്കുമെന്ന് എക്‌സിറ്റ് പോള്‍ പറയുന്നു. ഇവിടെ 60-ല്‍ 35 സീറ്റുകള്‍ എന്‍ഡിഎ നേടുമ്പോള്‍ മഹാസഖ്യത്തിന് 25 സീറ്റുകള്‍ ലഭിക്കും. മിഥിലാഞ്ചലിലെ 58 സീറ്റുകളില്‍ എന്‍ഡിഎ 32 സീറ്റുകളും മഹാസഖ്യം 25 സീറ്റുകളും നേടിയേക്കാം.
ഭോജ്പൂര്‍ മേഖലയിലെ 49 സീറ്റുകളില്‍ എന്‍ഡിഎ 27 സീറ്റുകളും മഹാസഖ്യം 21 സീറ്റുകളും നേടും. ചമ്പാരന്‍ മേഖലയിലെ 21 സീറ്റുകളില്‍ എന്‍ഡിഎ 12 സീറ്റുകള്‍ നേടുമെന്ന് പ്രതീക്ഷിക്കുമ്പോള്‍, പ്രതിപക്ഷം ഒമ്പത് സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു.
സീമാഞ്ചല്‍ മേഖലയിലെ ആകെയുള്ള 24 സീറ്റുകളില്‍ 15 സീറ്റുകളുമായി മഹാസഖ്യം മുന്നിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു, എന്‍ഡിഎക്ക് ഇവിടെ 8 സീറ്റുകളാണ് പ്രവചിക്കുന്നത്.

