വെടി നിർത്തലിൻ്റെ ഭാഗമായി ഗസ്സയെ വിദേശ സേനകളുടെനിയന്ത്രണത്തിലാക്കാനുള്ള അമേരിക്കൻ കരട് പ്രമേയം യുഎൻ രക്ഷാസമിതി അംഗീകരിച്ചു
യു.എൻ. : വെടി നിർത്തലിൻ്റെ ഭാഗമായി ഗസ്സയെ വിദേശ സേനകളുടെനിയന്ത്രണത്തിലാക്കാനുള്ള അമേരിക്കൻ കരട് പ്രമേയം യുഎൻ രക്ഷാസമിതി അംഗീകരിച്ച. എതിരില്ലാത്ത 13 വോട്ടിനാണ് പ്രമേയം അംഗീകരിക്കപ്പെട്ടത്. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ട്രംപിന്റെ വെടിനിർത്തൽ പദ്ധതിയിൽ പ്രധാന ചുവടുവെപ്പാണ് യുഎസിന്റെ അന്താരാഷ്ട്ര സേനയുടെ വിന്യാസവുമായി ബന്ധപ്പെട്ട കരട് പ്രമേയം.
കരട് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതിനും തന്റെ രാജ്യത്തോടൊപ്പം നിന്നതിനും യുഎന്നിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് കൗൺസിലിന് നന്ദി അറിയിച്ചു. പ്രമേയത്തിൽ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഒരു പരാമർശവും ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ യുഎൻ ഡയറക്ടർ ലൂയിസ് ചാർബോണിയോ അഭിപ്രായപ്പെട്ടു.
എന്നാൽ ഗസ്സയിൽ ഒരു അന്താരാഷ്ട്ര രക്ഷാകർതൃത്വത്തെ പിന്തുണക്കുന്ന പ്രമേയം തള്ളി ഹമാസ്. അന്താരാഷ്ട്ര സംഘങ്ങളുടെ മേൽനോട്ടം ഫലസ്തീനികളുടെ തീരുമാനങ്ങൾ എടുക്കുന്നതിൽ വിദേശ നിയന്ത്രണത്തിന് വഴിയൊരുക്കുമെന്ന് ഹമാസും മറ്റ് സായുധ ഗ്രൂപ്പുകളും കരട് പ്രമേയത്തെ വിമർശിച്ചുകൊണ്ട് സൂചിപ്പിച്ചു. ഗസ്സയുടെ ഭരണവും പുനർനിർമാണവും ഒരു വിദേശ സംഘടനയ്ക്ക് കൈമാറുന്നതോടെ ഫലസ്തീനികളുടെ സ്വയംഭരണം ഇല്ലാതാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ ഫലസ്തീനിൽ നിന്നുള്ള സ്ഥാപനങ്ങളാണ് മാനുഷിക സഹായം കൈകാര്യം ചെയ്യേണ്ടതെന്നാണ് ഹമാസ് ഉൾപ്പെടെയുള്ള സംഘങ്ങളുടെ നിലപാട്. ഗസ്സയിൽ നിരായുധീകരണം നടത്തുകയോ ചെറുത്തുനിൽക്കാനുള്ള അവകാശം നിയന്ത്രിക്കുകയോ ചെയ്യുന്നതിനെയും ഹമാസ് നിരസിച്ചു.

