രാഹുലിനെ ബാഗല്ലൂരില്‍ എത്തിച്ചു : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേര്‍ത്തു |

തിരുവനന്തപുരം:പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പേഴ്സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേർത്തു. ഫസല്‍, ആല്‍വിൻ എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്.
രാഹുലിനെ രക്ഷപ്പെടാൻ ഇവർ സഹായിച്ചെന്നും ബാഗല്ലൂരില്‍ രാഹുലിനെ എത്തിച്ചത് ഇവരൊന്നിച്ചാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇരുവർക്കും നോട്ടീസ് നല്‍കി വിട്ടയച്ചു. അമേയ്സ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒളിവില്‍ പോകാൻ സഹായിച്ചെന്ന് ആരോപിച്ച്‌ പ്രത്യേകസംഘം ഇവരെ ഇരുവരെയും കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയില്‍ വച്ചത്. ഇരുവരെയും പോലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഫസല്‍ അടക്കമുള്ളവർ എവിടെ എന്ന് ബന്ധുക്കളെ അറിയിക്കാൻ നടപടി വേണം എന്നാണ് ഡിജിപിക്ക് പരാതി നല്‍കിയത്. പരാതി വന്നതോടെ മൊഴി രേഖപ്പെടുത്തി വിടുകയായിരുന്നു എന്നാണ് ഫസല്‍ അബ്ബാസ് വ്യക്തമാക്കിയിരുന്നു.

അതേ സമയം ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചിരിക്കിുകയാണ്. വിചാരണ കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് കെ.ബാബുവിന്‍റെ ബെഞ്ച് നാളെ ഹര്‍ജി പരിഗണിക്കും. എഫ് ആറിലെ ആരോപണം ബലാത്സംഗത്തിന്‍റെ പരിധിയില്‍ വരില്ലെന്നും അതിജീവിത പൊലീസിന് പരാതി നല്‍കാതെ മുഖ്യമന്ത്രിയെയാണ് പരാതിയുമായി സമീപിച്ചതെന്നും ഹര്‍ജിയില്‍ രാഹുല്‍ പരാമര്‍ശിക്കുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തന്നെ വേട്ടയാടാനുള്ള കേസ് കെട്ടി ചമച്ചതാണ്. താന്‍ ഏത് സമയവും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കാമെന്നും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ഒഴിവാക്കണമെന്നും ജാമ്യഹര്‍ജിയില്‍ രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്ന അഭിഭാഷകനായ എസ്.രാജീവാണ് രാഹുലിനായി ഹൈക്കോടതിയില്‍ ഹാജരാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *