പ്രകോപിതനായി വെള്ളാപ്പള്ളി മാധ്യമ പ്രവർത്തകരോട് തട്ടിക്കയറി
തിരുവനന്തപുരം: വെള്ളാപ്പള്ളി പ്രകോപിതനായി മാധ്യമ പ്രവർത്തകരോട് തട്ടിക്കയറ
മലപ്പുറം പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ്എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രകോപിതനായത്. ചാനൽ മൈക്കുകൾ തട്ടിമാറ്റിയാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. ശേഷം അവിടെ നിന്ന് വെള്ളാപ്പള്ളി കാറിൽ കയറിപോവുകയായിരുന്നു. വർഗീയ വാദിയാണെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിൽ മലപ്പുറത്തെക്കുറിച്ച് താൻ പറഞ്ഞത് ശരിയായ കാര്യമാണെന്നും മലപ്പുറം അടക്കമുള്ള മലബാറിലെ മൂന്ന് ജില്ലകളിൽ എസ്എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ കഴിയുന്നില്ലെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. എസ്എൻഡിപിക്ക് സ്ഥലമൊക്കെയുണ്ടെന്നും എന്നാൽ അനുമതി കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കൂടാതെ മുഖ്യമന്ത്രിയുമായി കാറിൽ കയറിയ വിവാദത്തിലും വെള്ളാപ്പള്ളി രൂക്ഷമായി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിൽ എന്താണ് തെറ്റെന്നും താൻ അയിത്ത ജാതിക്കാരനാണോ എന്നും ചോദിച്ച വെള്ളാപ്പള്ളി ഉയർന്ന ജാതിക്കാരൻ കയറിയെങ്കിൽ നിങ്ങൾ പ്രശ്‌നമാക്കുമായിരുന്നോ എന്നും ചോദിച്ചു.
സിപിഐക്കെതിരെയും വെള്ളാപ്പള്ളി നടേശൻ വിമർശനമുന്നയിച്ചു. ചതിയൻ ചന്തുമാരാണ് സിപിഐക്കാരെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ തള്ളിപ്പറയുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു. വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണെന്നും പുറത്തല്ല ഇങ്ങനെ വിമർശിക്കേണ്ടതെന്നും പറഞ്ഞ വെള്ളാപ്പള്ളി മൂന്നാമതും പിണറായി തന്നെ അധികാരത്തിൽ വരുമെന്ന വാദവും ആവർത്തിച്ചു.

