ഡല്‍ഹിയിൽ ബുൾഡോസർ രാജ്, തുർക്ക് മാൻ ഗേറ്റില്‍ അർദ്ധ രാത്രിയില്‍ ഒഴിപ്പിക്കല്‍.17 ബുള്‍ഡോസറുകള്‍ ആണ് പൊളിച്ചു നീക്കാൻ എത്തിയത്
ന്യൂഡെൽഹി:ഡല്‍ഹി തുർക്ക് മാൻ ഗേറ്റില്‍ അർദ്ധ രാത്രിയില്‍ ഒഴിപ്പിക്കല്‍.17 ബുള്‍ഡോസറുകള്‍ ആണ് പൊളിച്ചു നീക്കാൻ എത്തിയസഥലത്ത് സംഘർഷാവസ്ഥ. കല്ലേറില്‍ അഞ്ച് പോലീസുകാർക്ക് പരുക്ക്. സയിസ് ഇലാഹി മസ്ജിദിന്റെ ഒരുഭാഗമാണ് രാത്രിയില്‍ ഒഴിപ്പിച്ചത്. പ്രതിഷേധക്കാർക്കിടെ പൊലീസ് കണ്ണീർ വാതക ഷെല്ലുകള്‍ ഉപയോഗിച്ചു. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു.
പുലർച്ചെ ഒരു മണിയോടെയാണ് ഒഴിപ്പിക്കല്‍ നടപടിയുമായി പൊലീസും അധികൃതരും എത്തിയത്. കെട്ടിങ്ങള്‍ പൂർണമായി പൊളിച്ച് മാറ്റുകയായിരുന്നു. പ്രദേശത്ത് വലിയ പൊലീസ് വിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അനധികൃത നിർമാണം ആരോപിച്ചാണ് കെട്ടിടങ്ങള്‍ പൊളിച്ചത്. കെട്ടിടങ്ങള്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ദീർഘകാലമായി നിയമപോരാട്ടത്തിലായിരുന്നു. വാണിജ്യ കെട്ടിടങ്ങളായിരുന്നു ഭൂരിഭാഗവും.
അർദ്ധരാത്രിയില്‍ ഒഴിപ്പിക്കല്‍ നടപടിയുമായെത്തിയതിനെതിരെയായിരുന്നു പ്രതിഷേധം ഉണ്ടായത്. എന്നാല്‍ ആളുകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അർദ്ധരാത്രിയില്‍ നടപടി സ്വീകരിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. അക്രമസംഭവങ്ങളില്‍ പങ്കെടുത്തവർക്കെതിരെ നടപടി സ്വീകരിക്കും. പ്രതിഷേധക്കാരെ തിരിച്ചറിയാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. സിസിടിവി ഉള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.

