ഓരോ യാത്രയ്ക്കും പതിനായിരം; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ആറ് കിലോയിലേറെ കഞ്ചാവുമായി യുവതി പിടിയിൽ.
കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ എക്സൈസ് റേഞ്ച് വിഭാഗം നടത്തിയ പരിശോധനയിൽ ആറ് കിലോയിലേറെ കഞ്ചാവുമായി യുവതി പിടിയിലായി. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനി ലൈല ഗാത്തൂൺ ആണ് പിടിയിലായത്.
സംശയകരമായ സാഹചര്യത്തിൽ കണ്ട ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ആറ് പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത ഇവരെ കോഴിക്കോട് റേഞ്ച് എക്സൈസ് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെ, മുൻപും നിരവധി തവണ കോഴിക്കോട്ടേക്ക് ഇവർ കഞ്ചാവ് കടത്തിക്കൊണ്ടുവന്നിട്ടുണ്ടെന്ന് വ്യക്തമായി.
ഇങ്ങനെ എത്തിക്കുന്ന കഞ്ചാവ് പ്രധാന വിതരണക്കാർക്ക് കൈമാറുകയാണ് ചെയ്യാറുള്ളതെന്നും ഇങ്ങനെ എത്തിച്ചു നൽകിയാൽ പതിനായിരം രൂപയോളം ലഭിക്കുമെന്നുമാണ് ഇവർ എക്സൈസിന് മൊഴി നൽകിയിരിക്കുന്നത്.
ഇവർ കഞ്ചാവ് കൈമാറുന്ന ശൃംഖലയിലെ പ്രധാനികളെക്കുറിച്ചുള്ള വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ടെന്നും, ഇത് കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ ഊർജിതമായ അന്വേഷണം നടത്തുമെന്നും കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രഹ്ലാദൻ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

