റാപ്പർ വേടന് തിരിച്ചടി (ഹിരൺദാസ് മുരളി) കഴുത്തിൽ ധരിച്ചിരുന്നത് യഥാർഥ പുലിപ്പല്ല് തന്നെയെന്ന് സ്ഥിരീകരണം.

കൊച്ചി: പ്രശസ്ത റാപ്പർ വേടൻ (ഹിരൺദാസ് മുരളി) കഴുത്തിൽ ധരിച്ചിരുന്നത് യഥാർഥ പുലിപ്പല്ല് തന്നെയെന്ന് സ്ഥിരീകരണം വനംവകുപ്പ് പിടിച്ചെടുത്ത് കൊൽക്കത്തയിലെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ലാബിലേക്ക് അയച്ച പല്ലിന്റെ ശാസ്ത്രീയ പരിശോധനാ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പിടിച്ചെടുത്തത് ഒറിജിനൽ പുലിപ്പല്ല് തന്നെയെന്ന് ലാബ് റിപ്പോർട്ടിൽ .. ഇതോടെ കേസിൽ വേടന് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ശാസ്ത്രീയമായ സ്ഥിരീകരണം കൂടെ വന്നതോടെ വന്യജീവി സംരക്ഷണ നിയമപ്രകാരം റാപ്പർക്കെതിരെ വനംവകുപ്പ് ഉടൻ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. നേരത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ ഇത് പുലിപ്പല്ലാകാനാണ് സാധ്യതയെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കോടതിയിൽ കേസ് ശക്തമാക്കുന്നതിനും ഔദ്യോഗിക സ്ഥിരീകരണത്തിനുമായാണ് സാമ്പിളുകൾ കൊൽക്കത്തയിലെ വിദഗ്ധ ലാബിലേക്ക് അയച്ചത്.
വന്യജീവി സംരക്ഷണ നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഒറിജിനൽ പുലിപ്പല്ല് കഴുത്തിൽ മാലയായി ധരിച്ച് സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചതിനെ തുടർന്നാണ് വേടനെതിരെ വനംവകുപ്പ് കേസ് എടുത്തതും തുടർന്ന് പല്ല് പിടിച്ചെടുത്തതും. എന്നാൽ ഇത് യഥാർഥ പുലിപ്പല്ലല്ലെന്നും കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമുള്ള രീതിയിലായിരുന്നു നേരത്തെ പ്രതിഭാഗത്തിന്റെ വാദങ്ങൾ. എന്നാൽ ഈ വാദങ്ങളെല്ലാം പൊളിച്ചടുക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കൊൽക്കത്തയിലെ സുവോളജി ലാബ് റിപ്പോർട്ട്. ഷെഡ്യൂൾ വണ്ണിൽ പെട്ട വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങൾ കൈവശം വെക്കുന്നതും വിൽപന നടത്തുന്നതും പ്രദർശിപ്പിക്കുന്നതും ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ്. വിവാദ റാപ്പർക്കെതിരെയുള്ള ലാബ് റിപ്പോർട്ട് പുറത്തുവന്ന വാർത്ത സോഷ്യൽ മീഡിയയിലും മറ്റ് ഓൺലൈൻ ഇടങ്ങളിലും വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *