ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിക്കെതിരെ എതിർപ്പുമായി കെ റെയില്‍ വിരുദ്ധ സമരസമിതി.
കൊച്ചി:പാരിസ്ഥിതിക ആഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകരുത്. കേരളത്തിലെ സാഹചര്യത്തില്‍ നിലവിലുള്ള റെയില്‍പാത ഇരട്ടിപ്പിച്ചാല്‍ മതി. ബ്രോഡ്ഗേജ് സംവിധാനത്തില്‍ നിന്ന് സ്റ്റാൻഡേർഡ് ഗേജിലേക്കോ സ്റ്റാൻഡേർഡ് എലോണിലേക്കോ പോകേണ്ടതില്ലെന്നും കെ റെയില്‍ വിരുദ്ധ സമര സമിതി വിശദമാക്കുന്നത്.
കേരളത്തില്‍ 100 കിലോമീറ്റർ വേഗത്തില്‍ ഓടാൻ കഴിയുമെന്ന് വന്ദേ ഭാരത് തെളിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ അടക്കം കാര്യങ്ങള്‍ കൊണ്ടുവരും. മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറായാല്‍ ഞങ്ങള്‍ അദ്ദേഹത്തെ കാണും. സില്‍വർ ലൈനില്‍ കണ്ടതുപോലെയുള്ള സമരം വീണ്ടും ഇനി കാണേണ്ടിവരുമെന്നുള്ള മുന്നറിയിപ്പും കെ റെയില്‍ വിരുദ്ധ സമരസമിതി മുന്നോട്ട് വയ്ക്കുന്നു. ഇത് സംബന്ധിയായി അടുത്ത ദിവസം ആലുവയില്‍ യോഗം ചേരുമെന്നും കെ റെയില്‍ വിരുദ്ധ സമരസമിതി വിശദമാക്കി.
ഇ ശ്രീധരൻ ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തിയതോടെ വീണ്ടും അതിവേഗ റെയില്‍ പാതയ്ക്കായുള്ള നീക്കങ്ങള്‍ക്ക് വേഗമേറിയിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ മൂന്ന് മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് ഓടി എത്താവുന്ന പാതയാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ച് കൊണ്ടാകും പാത വരിക. പാതയുടെ ഏകദേശം 70 ശതമാനത്തോളം തൂണുകളിലൂടെയുള്ള എലിവേറ്റഡ് പാതയായും 20 ശതമാനത്തോളം ഭൂഗര്‍ഭ പാതയുമാകും നിർമ്മിക്കുക. മണിക്കൂറില്‍ 200 കിലോമീറ്ററാകും പരമാവധി വേഗം. ഇപ്പോള്‍ പ്രതീക്ഷിക്കുന്ന നിര്‍മാണ ചെലവ് 86,000 കോടി രൂപയാണ്.

