അയൽ വാസിയുടെ അസഭ്യവർഷം ഐ.ടി.ഐ വിദ്യാർഥി ആത്മഹത്യ ചെയ്തു. പോലീസ് കേസെടുത്തു.
വിഴിഞ്ഞം:അസഭ്യം പറഞ്ഞ് അപമാനിച്ചതിനെത്തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ അയൽവാസിയായ സ്ത്രീയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. വെണ്ണിയൂർ നെല്ലിവിള സ്വദേശിനി രാജം (54) ആണ് അറസ്റ്റിലായത്. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരികത്ത് വീട്ടിൽ അജുവിൻ്റെയും സുനിതയുടെയും മകൾ അനുഷ (18) ആണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രാജത്തിൻ്റെ മകൻ രണ്ടാം വിവാഹം കഴിച്ചതിനെത്തുടർന്ന് ആദ്യഭാര്യ ഇവിടെയെത്തിയിരുന്നു. അനുഷയുടെ വീട്ടുവളപ്പിലൂടെയാണ് ഇവർ രാജത്തിൻ്റെ വീടിനടുത്തെത്തിയതെന്ന് ആരോപിച്ചായിരുന്നു രാജം അനുഷയെ അസഭ്യം പറഞ്ഞത്. ഇതിൽ മനംനൊന്ത അനുഷ വീടിൻ്റെ ഒന്നാം നിലയിലെ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു .ധനുവച്ചപുരം ഐടിഐയിൽ ഒന്നാം വർഷ പ്രവേശനം നേടിയ വിദ്യാർത്ഥിനിയായിരുന്നു അനുഷ.
പ്രതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു. എസ്.എച്ച്.ഒ. ആർ. പ്രകാശ്, എസ്.ഐ. ദിനേശ്, എസ്.സി.പി.ഒ സാബു, വിനയകുമാർ, സുജിത എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പോലീസ് കൂട്ടിച്ചേർത്തു.

