മകന്റെ എൻജിനീയറിങ് പ്രവേശനത്തിനു പണം നല്‍കാനായില്ല; എയ്ഡഡ് സ്കൂള്‍ അധ്യാപികയായ ഭാര്യക്ക് 12 വര്‍ഷമായി ശമ്ബളമില്ല; നാല്‍പ്പത്തേഴുകാരൻ ജീവനൊടുക്കി
റാന്നി:മകന്റെ എൻജിനീയറിങ് പ്രവേശനത്തിനു പണംനല്‍കാനാകാത്തതില്‍ മനംനൊന്ത് നാല്‍പ്പത്തേഴുകാരൻ ജീവനൊടുക്കി. അത്തിക്കയം വടക്കേചരുവില്‍ വി.ടി.ഷിജോയാണ് മൂങ്ങാംപാറ വനത്തില്‍ തൂങ്ങിമരിച്ചത്.
ഞയറാഴ്ച്ച വൈകിട്ടാണ് ഷിജോയുടെ മൃതദേഹം കണ്ടെത്തിയത്. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം ത്യാഗരാജന്റെ മകനാണ് മരിച്ച ഷിജോ. സാമ്ബത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ട്. ഷിജോുടെ ഭാര്യ എയ്ഡഡ് സ്കൂള്‍ അധ്യാപികയാണ്. എന്നാല്‍, കഴിഞ്ഞ 12 വർഷമായി ഇവർക്ക് ശമ്ബളം ലഭിച്ചിരുന്നില്ല.
ഷിജോയുടെ മകന് ഈറോഡിലെ എൻജിനീയറിങ് കോളജില്‍ പ്രവേശനം ശരിയായിരുന്നു. ഇതിന് ആവശ്യമായ പണം നല്‍കാൻ കഴിയാതെവന്നതോടെ ഷിജോ ജീവനൊടുക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. സാമ്ബത്തിക പ്രതിസന്ധി കാരണം മകന്റെ കോളജ് പ്രവേശനം മുടങ്ങിയതോടെയാണ് ഷിജോ ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. വിദ്യാഭ്യാസ വകുപ്പിനെതിരെയും ബന്ധുക്കള്‍ ആരോപണമുന്നയിച്ചു.
ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രൻ 12 വർഷമായി നാറാണംമൂഴിയിലെ എയ്ഡഡ് സ്കൂളില്‍ അധ്യാപികയായിരുന്നു. എന്നാല്‍, ഇവർക്ക് ശമ്ബളം ലഭിച്ചിരുന്നില്ല. ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് മുൻകാല പ്രാബല്യത്തോടെ ശമ്ബളക്കുടിശിക നല്‍കാൻ ഉത്തരവിട്ടിരുന്നു. എന്നിട്ടും ഡിഇഒ ഓഫിസില്‍ നിന്ന് ശമ്ബള രേഖകള്‍ ശരിയാകാത്തതിനെ തുടർന്ന് ഇവർ വകുപ്പു മന്ത്രിയെ പലതവണ സമീപിച്ചു. തുടർന്ന് ശമ്ബളം നല്‍കാൻ മന്ത്രിയുടെ ഓഫിസില്‍ നിന്ന് രേഖകള്‍ ശരിയാക്കി നല്‍കാൻ നിർദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതിനു തയാറായില്ല. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ഡിഇഒ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും തുടർ നടപടി ഉണ്ടായില്ല.

