ഭാര്യയെയും മക്കളെയും കാണാതായ സംഭവത്തിൽ ചോദ്യംചെയ്ത ഭർത്താവ് ജീവനൊടുക്കിയ നിലയിൽ ,പോലീസിനെതിരെ കുടുംബം.
പത്തനം തിട്ട:തിരുവല്ലയിൽ മക്കളോടൊപ്പം കാണാതായ റീനയുടെ ഭര്‍ത്താവ് അനീഷിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. റീനയുടെയും മക്കളുടെയും തിരോധാനക്കേസ് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി അനീഷിനെ പൊലീസ് നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും അനീഷ് മാത്യുവിന്‍റെ ജേഷ്ഠ സഹോജരന്‍റെ ഭാര്യ നീതു മനോജ് ആരോപിച്ചു.
രാവിലെ ചോദ്യം ചെയ്യാൻ വിളിച്ചിട്ട് രാത്രി വരെ തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു. പലദിവസം ഇത്തരത്തിൽ പൊലീസ് മാനസികമായി അനീഷിനെ പീഡിപ്പിച്ചു. ഇതിന്‍റെ മനോവിഷമത്തിലാണ് അനീഷ് ജീവനൊടുക്കിയതെന്നും നീതു മനോജ് ആരോപിച്ചു. അതേസമയം, ആരോപണം പൊലീസ് തള്ളി. റീനയുടെയും മക്കളുടെയും തിരോധാന കേസിന് പിന്നിൽ സംശയങ്ങൾ ഒരുപാടുണ്ടെന്നും അത് അനീഷിനോട് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും പുളിക്കീഴ് പൊലീസ് പറഞ്ഞു.
ഇന്ന് വൈകിട്ടോടെയാണ് തിരുവല്ലയിൽ മക്കളോടൊപ്പം കാണാതായ റീനയുടെ ഭര്‍ത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെയും കുഞ്ഞുങ്ങളുടെയും കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് റീനയുടെ ഭര്‍ത്താവ് അനീഷിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കവിയൂരിലെ വീട്ടിലാണ് അനീഷ് മാത്യുവിനെ (41) മരിച്ച നിലയിൽ കണ്ടെത്തിയത്.
അനീഷിന്‍റെ ഭാര്യ റീനയെയും രണ്ടു പെൺകുഞ്ഞുങ്ങളെയും കാണാതായിട്ട് രണ്ടാഴ്ചയാകുകയാണ്. ഇവരെ കണ്ടെത്താൻ അന്വേഷണത്തിന് പ്രത്യേക സംഘത്തെയും എസ്പി നിയോഗിച്ചിരുന്നു. റീനയും മക്കളും ബസിലടക്കം യാത്ര ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.

