സ്കൂട്ടറിന് മുന്നിലേക്ക് കാട്ടുപന്നി ചാടിയുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.
മുക്കം: കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കാരശ്ശേരി ഓടത്തെരുവ് കോയസ്സന്റെ മകൻ ജബ്ബാർ (45) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഓമശ്ശേരി മുടൂരിൽ വെച്ചാണ് അപകടമുണ്ടായത്. ജബ്ബാർ യാത്ര ചെയ്യുകയായിരുന്ന
സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിക്കുകയായിരുന്നു. ജബ്ബാറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇന്നലെ രാത്രിയാണ് അബ്ദുൽ ജബ്ബാറിന്റെ ബൈക്കിന് മുന്നിലൂടെ കാട്ടുപന്നി ഓടിയത്. കാട്ടു പന്നി ഇടിച്ചതോടെ സ്കൂട്ടർ മറിയുകയും ജബ്ബാറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതോടെ ജബ്ബാറിനെ വെൻ്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തിൽ കാട്ടുപന്നിയ്ക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാട്ടുപന്നിയുടെ ജഡം നീക്കം ചെയ്യുകയായിരുന്നു. ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന ജബ്ബാർ ഇന്ന് രാവിലെയാണ് മരിച്ചത്. ഈ പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. നിരവധി തവണ അപകടം ഉണ്ടായിട്ടുണ്ട്. കാട്ടുപന്നിയുടെ ശല്യം പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

