പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ കൂടുതൽ ആരോപണവുമായി കുടുംബം. ഭർത്താവ് അനധവിശ്വാസി.

കൊച്ചി:  പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ കൂടുതൽ ആരോപണവുമായി കുടുംബം. എറണാകുളം അങ്കമാലിയിലാണ് സംഭവം. കുഞ്ഞ് ജനിച്ച് 28-മത്തെ ദിവസം യുവതിയെ കട്ടിലില്‍നിന്ന് വലിച്ചുതാഴെയിട്ട് തലയ്ക്കടിച്ചുവെന്നും അന്ധവിശ്വാസിയായ ഭര്‍ത്താവിനെതിരെ കേസുമായി മുന്നോട്ടുപോകുമെന്നും യുവതിയും കുടുംബവും വ്യക്തമാക്കി. യുവതിയുടെ പരാതിയില്‍ അങ്കമാലി പോലീസ് കേസെടുത്തിരുന്നു.

2020-ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഒരുകൊല്ലത്തിനുശേഷമാണ് കുഞ്ഞ് ജനിച്ചത്. അതിനുശേഷമാണ് യുവതിയ്ക്ക് ഭര്‍ത്താവില്‍നിന്ന് കൊടും ക്രൂരത നേരിടേണ്ടി വന്നത്. പിന്നീട് നിരന്തരം കുഞ്ഞിന്റെ പേരില്‍ ക്രൂരമായി ഉപദ്രവിച്ചതായി യുവതി പറയുന്നു. വീട്ടുകാരുമായി ബന്ധപ്പെടാതിരിക്കാന്‍ പലതവണ യുവതിയ്ക്ക് വീട്ടുകാര്‍ വാങ്ങിനല്‍കിയ മൊബൈല്‍ ഫോണുകള്‍ ഇയാള്‍ നശിപ്പിക്കുകയും ചെയ്തു. താനനുഭവിക്കുന്ന ക്രൂരതകള്‍ വീട്ടുകാരോട്‌ പങ്കുവെക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നും യുവതി പറഞ്ഞു.

തലയ്ക്കടിച്ച് പരിക്കേല്‍പിച്ച് ആശുപത്രിയിലെത്തിച്ച ഇയാള്‍ യുവതിയ്ക്ക് അപസ്മാരമുണ്ടായപ്പോള്‍ ചുമരില്‍ തലയിടിച്ചാണ് പരിക്കേറ്റതെന്നാണ് ഇയാള്‍ അശുപത്രി അധികൃതരോട് പറഞ്ഞത്. വടിയുപയോഗിച്ചും ഇരുമ്പ് ദണ്ഡുപയോഗിച്ചും പല തവണ ദോഹോപദ്രവമേല്‍പിച്ചായും യുവതി പരാതിയില്‍ വ്യക്തമാക്കി. കുഞ്ഞിനേയും ഇയാള്‍ ഉപദ്രവിക്കാറുണ്ടായിരുന്നതായും യുവതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *