മരിക്കുമ്പോൾ ഇഹാന്റെ കയ്യിൽ പ്ലാസ്റ്റർ, ഷിജിലിന് കുഞ്ഞിനോട് വെറുപ്പ്; സ്ഥിരം ദേഹോപദ്രവം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ പിതാവ് ഷിജിലിനെതിരെ കൊലക്കുറ്റം ചുമത്തി. പ്രതി കവളാകുളം സ്വദേശി ഷിജിലിനെ കോടതിയിൽ ഹാജരാക്കും. വെള്ളിയാഴ്ചയാണ് ഷിജിലിനെ നെയ്യാറ്റിൻകര പോലീസ് അറസ്റ്റു ചെയ്തത്. കുഞ്ഞിനോട് വെറുപ്പായിരുന്നുവെന്നാണ് ഷിജിലിന്റെ മൊഴി. കൈമുട്ട് കൊണ്ട് കുഞ്ഞിന്റെ അടിവയറ്റിൽ മർദ്ദിച്ചെന്ന് ഷിജിൽ പോലീസിനോട് സമ്മതിച്ചു. കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം ഉണ്ടായിരുന്നു. ഇതേചൊല്ലി ഭാര്യ കൃഷ്ണപ്രിയയുമായി സ്ഥിരം വഴക്കിട്ടിരുന്നു. കുഞ്ഞ് കരയുന്നത് ഇഷ്ടമായിരുന്നില്ലകുഞ്ഞിനെ ആശ്വസിപ്പിക്കാൻ എടുക്കാൻ പോലും സമ്മതിച്ചിരുന്നില്ല.ഇഹാനെ നേരത്തേയും ഷിജിൽ അപകടപ്പെടുത്തിയതായി കൃഷ്ണപ്രിയ പോലീസിൽ പരാതിപ്പെട്ടിരുന്നുപൂവാർ സ്റ്റേഷനിലായിരുന്നു പരാതി നൽകിയത്. ഇഹാൻ മരിക്കുമ്പോൾ വലതു കയ്യിൽ പ്ലാസ്റ്റർ ഇട്ടിരുന്നു. ഷിജിൽ കുട്ടിയെ തള്ളിയിട്ടതിനെ തുടർന്നാണ് ഇത് സംഭവിച്ചതെന്ന് പരാതി. ഷിജിലും കൃഷ്ണപ്രിയയും രണ്ടുമാസം മുൻപ് വരെ പിണക്കത്തിലായിരുന്നു. തുടർന്ന് കൃഷ്ണപ്രിയ തന്റെ അന്തിയൂർ കോണം കുഴിവിള തടത്തരികത്ത് വീട്ടിലേക്ക് താമസം മാറിയിരുന്നു. രണ്ടുമാസം മുൻപാണ് കവളാകുളത്തെ വാടകവീട്ടിൽ ഒരുമിച്ച് താമസിക്കാൻ ആരംഭിച്ചത്.
അച്ഛൻ കുട്ടിയെ മടിയിലിരുത്തിയശേഷം വലതുകൈമുട്ടുകൊണ്ട് കുട്ടിയുടെ അടിവയറ്റിൽ ഏൽപ്പിച്ച ക്ഷതമാണ് മരണകാരണമെന്ന പോലീസ് സർജന്റെയും അന്വേഷണസംഘത്തിന്റെയും കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30-നായിരുന്നു സംഭവം. ഇഹാന്റെ വായിൽനിന്നു നുരയും പതയും വന്ന നിലയിലായിരുന്നു വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഷിജിലും ഭാര്യ കൃഷ്ണപ്രിയയും കുട്ടിയെ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപുതന്നെ കുട്ടി മരിച്ചിരുന്നു.
ബിസ്‌കറ്റും മുന്തിരിയും കഴിച്ചതിനെ തുടർന്നാണ് ഇഹാന്റെ വായിൽനിന്നു നുരയും പതയും വന്നതെന്നാണ് ഷിജിൽ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരോടു പറഞ്ഞത്. എന്നാൽ, വിഷം അകത്ത് ചെന്നിട്ടില്ല മരണമെന്നും ദേഹപരിശോധനയിൽ അടിവയറ്റിനു ക്ഷതമേറ്റതായും ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ കണ്ടെത്തി. കുഞ്ഞ് എവിടെയെങ്കിലും വീണോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഷിജിലിന്റെ മറുപടി. അടിവയറ്റിൽ ക്ഷതമേറ്റതാണ് മരണകാരണമെന്ന് ജനറൽ ആശുപത്രിയിലെ ഫൊറൻസിക് സർജനും വ്യക്തമാക്കിയിരുന്നു.
തുടർന്ന് ഇഹാന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. സർജന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലേക്കു നീങ്ങുകയായിരുന്നു.
തുടക്കത്തിൽ തന്നെ ഷിജിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ, ഇഹാന്റെ സംസ്‌കാരം കഴിഞ്ഞയുടൻ ഷിജിലിനെയും കൃഷ്ണപ്രിയയെയുംനെയ്യാറ്റിൻകര സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴിയെടുത്തു. ബാലരാമപുരം സി.ഐ. വി.സൈജുനാഥ് ഷിജിലിനെ വെള്ളിയാഴ്ച രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്.

