പണം കിട്ടിയില്ലങ്കിലും കാട്ടുപന്നികളെ തീർക്കാൻ തന്നെയാണ ഇവരുടെ പരിപാടി, 100 ലധികം പന്നികളെ വെടി വെച്ച് കൊന്ന് കർഷക രക്ഷാ സേന

കണ്ണൂർ: പണം കിട്ടിയില്ലങ്കിലും കാട്ടുപന്നികളെ തീർക്കാൻ തന്നെയാണ ഇവരുടെ പരിപാട ജനവാസകേന്ദ്രങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ നേരിടുന്ന കർഷകരക്ഷാ സേനയ്ക്കു പ്രതിഫലമില്ലെങ്കിലും സേവനം ചെയ്യുന്നതില്‍ തടസമില്ല.

കാട്ടുപന്നികളെ തുരത്തുന്നതിനായി രണ്ട് ഗ്രൂപ്പുകള്‍ കണ്ണൂർ ജില്ലയില്‍ പ്രവർത്തിക്കുന്നുണ്ട്. കർഷകരക്ഷാസേനയും എം പാനല്‍ ഗ്രൂപ്പും. കർഷക രക്ഷാസേനയില്‍ 25ഉം എം പാനല്‍ ഗ്രൂപ്പില്‍ 45 ഉം അംഗങ്ങളാണുള്ളത്. ഒരു പന്നിയെ കൊന്നാല്‍ 1500 രൂപയും അതിനെ മറവ് ചെയ്യുന്നതിന് 2000 രൂപയുമാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, ഈ തുക ഇതേവരെ ആർക്കും ലഭിച്ചിട്ടില്ലെന്ന് പറയുന്നു.

അംഗങ്ങള്‍ ഇതൊരു സേവനമായിട്ടാണ് ചെയ്യുന്നത്. അതത് പ്രദേശത്തെ പഞ്ചായത്തുകളുടെ അനുമതി ലഭിച്ചാല്‍ ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവച്ചുകൊന്ന് കൃഷി സംരക്ഷിക്കാൻ തോക്കുമായി ഇവരെത്തും. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ പ്രതിരോധിക്കാൻ മറ്റു മാർഗമില്ലാതെ വന്നപ്പോഴാണു മലയോരത്ത് പലരും കൃഷി ഉപേക്ഷിച്ചത്.

2022 ല്‍ സംസ്ഥാനസർക്കാർ കാട്ടുപന്നിയെ ക്ഷുദ്രജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വെടിവച്ചു കൊല്ലാൻ നിയമം പാസാക്കിയതോടെ വന്യമൃഗശല്യം തീർക്കാൻ കർഷകരക്ഷാസേന രംഗത്തിറങ്ങുകയായിരുന്നു. പുലിക്കുരുമ്പയിലെ മുട്ടത്തില്‍ ബെന്നിയാണ് ഇതിനു നേതൃത്വം നല്‍കിയത്.

വിവരാവകാശ നിയമപ്രകാരം തളിപ്പറമ്പ് താലൂക്കിലെ ലൈസൻസുള്ള തോക്കുടമകളെ കണ്ടെത്തി വിവിധ പഞ്ചായത്തുകളിലെ ലൈസൻസുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് കർഷക രക്ഷാസേന രൂപീകരിച്ചത്. നിലവില്‍ നടുവില്‍, ചെറുപുഴ, കുറുമാത്തൂർ, ഇരിക്കൂർ, മാടായി, മലപ്പട്ടം, മയ്യില്‍, കൊളച്ചേരി, കുറ്റ്യാട്ടൂർ എന്നീ പഞ്ചായത്തുകളിലും ശ്രീകണ്ഠാപുരം, ആന്തൂർ മുനിസിപ്പാലിറ്റികളിലുമാണ് കർഷകരക്ഷാ സേനയുടെ സേവനം ലഭിക്കുന്നത്.

കർഷകരക്ഷാ സേന കഴിഞ്ഞ മൂന്നു വർഷമായി 100 പന്നികളെ വെടിവച്ചു കൊന്നിട്ടുണ്ട്. പരിശീലനം ലഭിച്ച അഞ്ച് നായാട്ടുനായ്ക്കളും ഇവരുടെ കൂടെയുണ്ട്. കൃഷി സംരക്ഷണത്തിന് തോക്കിന് ലൈസൻസുള്ള 60 ഓളം കർഷകർ കണ്ണൂർ ജില്ലയിലുണ്ട്. ഇടക്കാലത്ത് വനംവകുപ്പ് ഇവരുടെ ലൈസൻസ് റദ്ദ് ചെയ്തിരുന്നെങ്കിലും ഈ ഉത്തരവ് പിൻവലിച്ചിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *