ഭർത്താവിനെപ്പം വീട്ടിലേക്ക് പോകുന്നതിനിടയിൽ നവവധുവിനെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി.
ഭുവനേശ്വർ: കാമുകൻ വിട്ടു കൊടുത്തില്ല. വിവാഹ ശേഷം ഭർത്താവിനെപ്പം വീട്ടിലേക്ക് പോകുന്നതിനിടയിൽ നവവധുവിനെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി ഒഡീഷയിലെ ബൊലാംഗീർ ജില്ലയിലെ കാന്തമാലിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെയാണ് ബൊലാംഗീർ സ്വദേശിയായ ഹരിബന്ധുവും കാന്തമൽ സ്വദേശിനിയും തമ്മിലുളള വിവാഹം നടന്നത്.
വധുവിന്‍റെ വീട്ടിലെ വിവാഹചടങ്ങുകൾക്ക് ശേഷം വരനും വധുവും കുടുംബാംഗങ്ങളോടൊപ്പം മടങ്ങുന്നതിനിടെ തർഭ റോഡിലെ ബദബന്ധക്ക് സമീപം പ്രതിയുൾപ്പെടെ മൂന്നംഗസംഘം വാഹനത്തെ തടയുകയായിരുന്നു. പ്രതികൾ ഹരിബന്ധുവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും വധുവിനെ ബലമായി വലിച്ച് വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ ഹരിബന്ധു പട്ടേൽ തർഭ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തോക്കിൻമുനയിൽ നിർത്തിയാണ് തന്‍റെ ഭാര്യയെ തട്ടിക്കൊണ്ടുപോയതെന്ന് അദ്ദേഹം പരാതിയിൽ പറഞ്ഞു. തർഭ പോലീസ് ഇൻസ്പെക്ടർ അനിത കിഡോയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താനും യുവതിയെ രക്ഷിക്കാനുമുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കി.

