ഡിവൈ എഫ് ഐ പ്രതിഷേധം; കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.വി സംജിത്തിന് നേരെ അക്രമമെന്ന് പരാതി

കോഴിക്കോട് :കുന്ദമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ് സി.വി സംജിത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ അക്രമമെന്ന് പരാത. പ്രതിഷേധ പ്രകടനത്തിനിടെ കോൺഗ്രസ്‌ ബോർഡുകൾ നശിപ്പിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ തടയുന്നതിനിടെയാണ് സംജിത്തിന് മർദനമേറ്റെന്നാണ് പരാതി. സംജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വീണ ജോർജിനെതിരായ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

അതേസമയം, ആരോഗ്യമന്ത്രി വീണാജോർജിന് കഴുത്തിന് ക്ഷതമെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ. എംആർഐ സ്‌കാനിങ് പരിശോധന വേണമെന്നും മെഡിക്കൽ ബോർഡ് നിർദേശിച്ചിട്ടുണ്ട്. വീണാ ജോർജിനെ പരിശോധിക്കുകയും ടെസ്റ്റുകൾ നടത്തുകയും ചെയ്‌തെന്നും മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. അതിനിടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എംആർഐ സ്കാന്‍ ഉൾപ്പെടെ പരിയാരം മെഡിക്കൽ കോളേജിൽ നടത്തും.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. മാധ്യമങ്ങളെ ഉൾപ്പെടെ അറിയിച്ച് ആസൂത്രിതമായ ആക്രമണമാണ് കെഎസ് യു നടത്തിയതെന്ന് മന്ത്രി വീണാ ജോർജ് ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, വീണാ ജോർജിനെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ് നടന്നതെന്നും കോൺഗ്രസിന്റേത് ഹീന രാഷ്ട്രീയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
അതേസമയം, മന്ത്രി വീണാ ജോർജിന് പരിക്കേറ്റതിന് പിന്നാലെ സിപിഎം സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്തി. കണ്ണൂരിൽ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെയും പി ജയരാജന്റെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പത്തനംതിട്ടയിലും പാലക്കാടും ഡിവൈഎഫ്ഐ മാർച്ചിനിടെ പ്രതിപക്ഷ നേതാവിന്റെ പോസ്റ്ററുകൾ വലിച്ചു കീറി.

Leave a Reply

Your email address will not be published. Required fields are marked *