ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ മുസ്‌ലിം ജീവനക്കാര്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം. മുസ്‌ലിം ജീവനക്കാരുടെ നെയിം ബോര്‍ഡുകള്‍ ബലമായി പിടിച്ചു വാങ്ങി ജിഹാദികൾ എന്നെഴുതി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ മുസ്‌ലിം ജീവനക്കാര്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം പ്രമുഖ സ്ഥാപനമായ മെട്രോ ഷൂസ് ഷോറൂമിലായിരുന്നു ഹിന്ദുത്വരുടെ അക്രമം.
ഷോറൂമില്‍ അതിക്രമിച്ച് കയറിയ സംഘം രണ്ട് മുസ്‌ലിം ജീവനക്കാരുടെ നെയിം ബോര്‍ഡുകള്‍ ബലമായി പിടിച്ചവാങ്ങുകയും മാര്‍ക്കര്‍ ഉപയോഗിച്ച് ജിഹാദികള്‍ എന്ന് എഴുതി വെക്കുകയുമായിരുന്നു.
ജീവനക്കാര്‍ ഉത്പന്നങ്ങള്‍ മോഷ്ടിക്കുകയും ഹിന്ദു ഉപഭോക്താക്കളെ മനപൂര്‍വം വഞ്ചിക്കുകയാണെന്നും അക്രമി സംഘം ആരോപിച്ചു.
ജീവനക്കാര്‍ അവരുടെ നെയിം ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാതെ തങ്ങളുടെ മതപരമായ വ്യക്തിത്വം മറച്ച് വെക്കുകയാണെന്നും ഹിന്ദുത്വര്‍ അവകാശപ്പെട്ടു. സംഘം ഷോറൂമിലെ നിയമ രീതികളെ ചോദ്യം ചെയ്യുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ വഷളായതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
വികാസ് വര്‍മ എന്നയാളുടെ നേതൃത്വത്തിലുള്ള ബജ്‌റംഗ്ദള്‍, വി.എച്ച്.പി പ്രവര്‍ത്തകരാണ് അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. ഷോറൂമില്‍ ജോലി ചെയ്തിരുന്ന ഒരു മുന്‍ ഹിന്ദു ജീവനക്കാരനെ മുസ്‌ലിം മാനേജര്‍മാര്‍ മാനസികമായി പീഡിപ്പിച്ചുവെന്നും സംഘം ആരോപിച്ചു. ശമ്പളം വെട്ടിക്കുറയ്ക്കല്‍, മോഷ്ടാവായി ചിത്രീകരിക്കല്‍ എന്നിവയിലൂടെ ഹിന്ദു ജീവനക്കാരെ രാജിവെപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവരുടെ വാദം.
അക്രമികള്‍ തന്നെ സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

