നിർത്തിയിട്ട കാറിൽ രക്തക്കറ; പുറത്ത് സ്ത്രീകളുടേയും കുട്ടികളുടേയും വസ്ത്രങ്ങൾ, കാർ സ്വർണ വ്യാപാരിയുടേത്
കണ്ണൂർ :പരിയാരം പിലാത്തറ കോ ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ കാർ അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. മഹാരാഷ്ട്ര സ്വദേശിയും തലശ്ശേരിയിൽ സ്വർണ വ്യാപാരം നടത്തുന്ന ആളുമായ അശോക് കുമാറിന്റെ കാറാണ് തട്ടിക്കൊണ്ടുപോയത്.
ചൊവ്വാഴ്ച പുലർച്ചെ പയ്യന്നൂരിന് സമീപത്താണ് സംഭവം. മഹാരാഷ്ട്രയിൽനിന്ന് അശോക് കുമാറും ഭാര്യയും രണ്ട് മക്കളും ഡ്രൈവറും തലശ്ശേരിയിലേക്ക് വരികയായിരുന്നു. ജില്ലാ അതിർത്തിയായ കാലിക്കടവ് കഴിഞ്ഞപ്പോൾ പിന്തുടർന്നെ
ത്തിയ കാറിലുണ്ടായിരുന്ന സംഘം അശോകിന്റെ കാർ തടഞ്ഞു. ഇവരെ വലിച്ചിറക്കിയ ശേഷം അക്രമി സംഘം കാറുമായി കടന്നുകളഞ്ഞു. അശോകും കുടുംബവും മറ്റൊരു വാഹനത്തിൽ തലശ്ശേരിയിലേക്ക് പോയി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെയാണ് രാവിലെ പിലാത്തറയിൽ കാർ കണ്ടെത്തിയത്.
കാറിന്റെ മുൻഭാഗം തകർക്കുകയും കാറിലുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും വാരിവലിച്ച് പുറത്തിടുകയും ചെയ്ത നിലയിലായിരുന്നുകാറിൽ രക്തക്കറയുമുണ്ടായിരുന്നു. രാവിലെ നടക്കാനിറങ്ങിയവരാണ് കാർ കണ്ടത്. ഉടൻ പൊലീസിനെ അറിയിച്ചു. പൊലീസെത്തി പരിശോധന നടത്തുന്നതിനിടെയാണ് അശോക് തലശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് വിവരം ലഭിക്കുന്നത്.
സ്വർണക്കടത്തുകാരാണ് കാർ തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സ്വർണവും പണവും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. അക്രമി സംഘത്തെ തടയുന്നതിനിെട ഡ്രൈവർക്കും അശോകിനും പരുക്കേറ്റതായാണ് വിവരം. അങ്ങനെയാണ് കാറിൽ രക്തക്കറ വന്നത്. ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തിയ പിലാത്തറയിൽ അശോക് എത്തി. അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു.

