ചരിത്ര പ്രസിദ്ധമായ അദീന മസ്ജിദിന് പുറത്ത് ശിവ ലിംഗം പ്രതിഷ്ഠിക്കാൻ നീക്കം
കൊൽക്കത്ത: ചരിത്രമസ്ജിദിന് മുമ്പിൽ ശിവലിംഗം പ്രതിഷ്ഠിക്കുമെന്ന ഹിന്ദുത്വ സംഘടനയുടെ ഭീഷണി
പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ അദീന മസ്ജിദിന് പുറത്തണ് ശിവലിംഗം പ്രതിഷ്ഠിക്കാൻ ഹിന്ദുത്വ സംഘടനയുടെ നീക്കം.
ഹൈന്ദവ സംഘടനയായ ‘ആദിനാഥ് പുരാതൻ ശിവ മന്ദിർ’ ആണ് ഈ തീരുമാനവുമായിരംഗത്തെത്തിയത്.താരകേശ്വറിൽ നിന്ന്
എത്തിക്കുന്ന 3.6 അടി ഉയരവും 1.5 ടൺ ഭാരവുമുള്ള ശിവലിംഗം ജൂലൈ 27 ന് മസ്ജിദിന് പുറത്തുള്ള സ്ഥലത്ത് പ്രതിഷ്ഠിക്കാനാണ് നീക്കം.ആദിനാഥ് ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്നും ഈ നിർമ്മിതിക്കുള്ളിൽ ഹൈന്ദവ,ബുദ്ധ വിഗ്രഹങ്ങളുണ്ടെന്നും ആദിനാഥ് പുരാതൻ ശിവമന്ദിറിന്റെ മുഖ്യ രക്ഷാധികാരിയും നോർത്ത് ബംഗാളിലെ ബി.ജെ.പി ഗുഡ് ഗവേണൻസ് വിങ് കൺവീനറുമായ കാജൽ ഗോസ്വാമി ആരോപിച്ചു. എന്നാൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുളള മസ്ജിദ് പരിസരത്ത് അനധികൃതമായി യാതൊരുവിധ മതപരമായ ചടങ്ങുകളും അനുവദിക്കില്ലെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മാൾഡ പോലീസ് അറിയിച്ചിട്ടുണ്ട്. 1373-ൽ ബംഗാൾ സുൽത്താനേറ്റിലെ സുൽത്താൻ സിക്കന്ദർഷാ നിർമ്മിച്ച ഈ മസ്ജിദ് ദേശീയ പ്രാധാന്യമുള്ള ചരിത്ര സ്മാരകമായി സംരക്ഷിക്കപ്പെട്ടു പോരുന്ന ഒന്നാണ്.

