യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം
അബുദാബി :പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിലുള്ള (യുഎഇ) ഇന്ത്യൻ പൗരർക്ക് അടിയന്തര ജാഗ്രതാ നിർദേശവുമായി അബുദാബിയിലെ ഇന്ത്യൻ എംബസി.
അപകടങ്ങൾ നടന്ന സ്ഥലങ്ങളുടെയോ വിമാനത്താവളങ്ങളുടെയോ മറ്റ് നിയന്ത്രിത മേഖലകളുടെയോ അനധികൃതമായ ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നവർക്കെതിരെ യുഎഇ അധികൃതർ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് എംബസി അറിയിച്ചു. കൂടാതെ, മിസൈലുകളുടെയോ സ്ഫോടനാവശിഷ്ടങ്ങളുടെയോ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
പ്രാദേശിക നിയമങ്ങളും യുഎഇ അധികൃതർ നൽകുന്ന സുരക്ഷാ മാർഗ്ഗനിർദേശങ്ങളും കർശനമായി പാലിക്കാൻ ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുണ്ട്. അപായ സൂചന ലഭിച്ചാലുടൻ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുകയും മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ അവിടെത്തന്നെ തുടരുകയും വേണം. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ പുറത്തിറങ്ങി ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കരുത്. സംശയാസ്പദമായ വസ്തുക്കളോ സ്ഫോടനാവശിഷ്ടങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അവയെ സമീപിക്കാനോ തൊടാനോ പാടില്ലെന്നും ഉടനടി അധികൃതരെ അറിയിക്കണമെന്നും എംബസി നിർദേശിക്കുന്നു.
യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിന് മറുപടിയായി ഇറാൻ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളുമാണ് അയൽ രാജ്യങ്ങളിലേക്ക് അയക്കുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും ഊർജ കേന്ദ്രങ്ങൾക്കും നേരെ തുടർച്ചയായി അക്രമണങ്ങളുണ്ടാകുന്ന ഈ സാഹചര്യത്തിലാണ് എംബസി നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

