കൊടുങ്ങല്ലൂര്‍ ഭരണിക്കിടെ പൊലീസ് അതിക്രമം’ എന്ന രീതിയില്‍ വീഡിയോ; സിനിമ ചിത്രീകരണം കളി കാര്യമാക്കി നെറ്റിസൺ

കൊച്ചി: കൊടുങ്ങല്ലൂര്‍ ഭരണിയ്ക്കിടെ നടത്തിയ സിനിമാ ചിത്രീകരണം വിവാദത്തില്‍. കോമരത്തിന്റെ വേഷം കെട്ടിയവരും പൊലീസും തമ്മിലുളള സംഘട്ടനമാണ് ചിത്രീകരിച്ചത്. സിനിമാ ചിത്രീകരണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തെറ്റായ രീതിയില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയര്‍ന്നു. ഇതോടെ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തി. ബോര്‍ഡിന്റെ അനുമതി ഇല്ലാതെയാണ് സിനിമാ ചിത്രീകരണം നടന്നതെന്നാണ് വിശദീകരണം.

മൂന്ന് ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ ഉപയോഗിച്ചായിരുന്നു കോമരങ്ങളും പൊലീസും തമ്മിലുളള സംഘട്ടന രംഗം ചിത്രീകരിച്ചത്. ആദ്യഘട്ടത്തില്‍ ഇത് സിനിമാചിത്രീകരണമാണ് എന്ന് ആര്‍ക്കും മനസിലായിരുന്നില്ല. അതുകൊണ്ടുതന്നെ പൊലീസ് യൂണിഫോമിലുളളവര്‍ കോമരങ്ങളെ മര്‍ദ്ദിക്കുന്നത് കണ്ട ജനങ്ങള്‍ ആശയക്കുഴപ്പത്തിലായി. പിന്നീടാണ് ഇത് സിനിമാ ഷൂട്ടിംഗാണെന്ന് മനസിലായത്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തെറ്റായി പ്രചരിക്കുകയായിരുന്നു.
കൊടുങ്ങല്ലൂര്‍ ഭരണിക്കിടെ പൊലീസ് അതിക്രമം എന്ന രീതിയിലാണ് വീഡിയോ പ്രചരിച്ചത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും അനുമതിയില്ലാതെയാണ് ചിത്രീകരണം നടത്തിയതെന്ന് വ്യക്തമാവുകയും ചെയ്തു. ഏത് സിനിമയുടെ ഷൂട്ടിംഗാണ് നടന്നതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *