ഷാർജയിലെ മലയാളി യുവതിയുടെയും മകളുടെയും ആത്മഹത്യയിൽ ഭർത്താവിനെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു .
ഷാർജ :ഷാർജയിലെ മലയാളി യുവതിയുടെയും മകളുടെയും ആത്മഹത്യയിൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു.32 നിലകളുടെ കെട്ടിടത്തിന്റെ 15-ാം നിലയിൽ നിന്ന് കുഞ്ഞിനെ താഴേക്കിട്ട ശേഷമാണ് യുവതി ജീവനൊടുക്കിയത്. കണ്ണൂർ സ്വദേശിയായ ആർഷയും മകൾ റുഹിയുമാണ് മരിച്ചത്. അറസ്റ്റിലായ ഭർത്താവ് നിഹിലിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
സംഭവത്തിന്റെ തലേദിവസം ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നെന്നും പൊലീസ് എത്തിയിരുന്നെന്നും അയൽവാസികൾ പറഞ്ഞു. ആർഷയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നിഹിൽ പറഞ്ഞതായി സുരക്ഷാ ജീവനക്കാരൻ വെളിപ്പെടുത്തി. ഏഴ് വർഷമായി ഇതേ ഫ്ലാറ്റിലാണ് കുടുംബം താമസിക്കുന്നത്.
കെട്ടിടത്തിലെ ആറ് നിലകളിലെ പാർക്കിംഗ് സൗകര്യവും ജിംനേഷ്യവും ഉൾപ്പെടെയുള്ള ഭാഗങ്ങൾ കണക്കാക്കുമ്പോൾ 22 നിലകളുടെ ഉയരത്തിൽ നിന്നാണ് ഇരുവരും താഴേക്ക് പതിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. വലിയ ശബ്ദം കേട്ടാണ് ആളുകൾ ഓടികൂടിയത്. രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് ആർഷയുടെയും മകളുടെയും മൃതദേഹം കിടന്നിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
നിലവിൽ ഓൺലൈൻ ബിസിനസ് നടത്തുകയാണ് ആർഷ. യുവതിയുടെ സഹോദരിയും സമീപത്തെ ഫ്ലാറ്റിലാണ് താമസിക്കുന്നത്. ആർഷയുടെ ഭർത്താവിന്റെ കുടുംബാംഗങ്ങളും യുഎഇയിലുള്ളവരാണ്.

