വിഎസ് മടങ്ങി, ഇന്ന് രാത്രി മുതൽ തിരുവനന്തപുരത്ത് പൊതുദർശനം, നാളെ ആലപ്പുഴയിലേക്ക് വിലാപയാത്ര; സംസ്‌കാരം മറ്റന്നാൾ…
തിരുവനന്തപുരം:
101-ാം വയസിൽ വിട പറഞ്ഞ മുൻ മുഖ്യമന്ത്രി വിഎസ് ൻ്റെ മൃതദേഹം ഇന്ന് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്ത് പഴയ എകെജി സെൻ്ററിലേക്ക് കൊണ്ടുപോകും.
രാത്രി എട്ടിന് തിരുവനന്തപുരത്ത് വിഎസിൻ്റെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ദർബാർ ഹാളിലും ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്കും കൊണ്ടുപോകും. വൈകിട്ട് ആലപ്പുഴയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. മറ്റന്നാൾ രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. വൈകിട്ടോടെ സംസ്കാരം നടക്കും. പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിർദേശം നൽകി.
കേരളത്തിലെ എറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയായിരുന്നു വിഎസ്. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ അവസാനത്തെയാളായ അദ്ദേഹം 11 വർഷം സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു. 1964ൽ സിപിഐ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ 32 പേരിൽ ഒരാളാണ്.
1985 മുതൽ 2009 വരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിച്ചു. 2006 മുതൽ 2011 വരെ കേരള മുഖ്യമന്ത്രിയായി. പരിസ്ഥിതി പ്രശ്നങ്ങളിലെ ഇടപെടലുകളിലൂടെ ജനകീയനായി. 2016 മുതൽ 2020 വരെ ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാനായിരുന്നു. ഇതിനിടെ പക്ഷാഘാതം സംഭവിച്ചതോടെ 2020ൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു.

