ഒഡീഷ വനത്തിൽ ഇന്ത്യയിൽ കാണാത്ത ഒറാങ്ങ്ഉട്ടാനുകളെ കണ്ടെത്തി; കറുത്ത ഥാർ കാർ കേന്ദ്രീകരിച്ച് അന്വേഷണം
ഭുവനേശ്വർ | ഒഡീഷയിലെ ബാലസോർ ജില്ലയിലെ വനമേഖലയിൽ ഇന്ത്യയിൽ സ്വാഭാവികമായി കാണപ്പെടാത്ത വംശനാശ ഭീഷണി നേരിടുന്ന ഗണത്തിൽപ്പെട്ട അഞ്ച് ഒറാങ്ങ്ഉട്ടാനുകളെ (Orangutans) കണ്ടെത്തി. ഇവ എങ്ങനെ ഇവിടെ എത്തി എന്നതിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് വനംവകുപ്പ്. വനമേഖലയിൽ മൃഗങ്ങളെ കണ്ടെത്തുന്നതിന് തൊട്ടുമുമ്പുള്ള രാത്രിയിൽ ഒരു കറുത്ത മഹീന്ദ്ര ഥാർ വാഹനം സംശയാസ്പദമായ സാഹചര്യത്തിൽ സഞ്ചരിച്ചതിന്റെ സി സി ടി വി (CCTV) ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണം പുതിയ വഴിത്തിരിവിലായി.
രാത്രി 11:25 ഓടെ വനമേഖലയിലേക്ക് കടന്നുപോയ വാഹനം 15 മിനിറ്റിനുശേഷം മടങ്ങിവരുന്നതായി ദൃശ്യങ്ങളിൽ കാണാം. ഒറാങ്ങ്ഉട്ടാനുകളെ കാട്ടിൽ ഉപേക്ഷിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ഈ വാഹനത്തിന്റെ വിവരങ്ങളും സഞ്ചാരപഥവും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.
അന്വേഷിക്കാൻ നാലംഗ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (STF) രൂപീകരിച്ചിട്ടുണ്ട്. നിലവിൽ രക്ഷപ്പെടുത്തിയ ഒറാംഗുട്ടാനുകളെ ഭുവനേശ്വറിലെ നന്ദൻകാനൻ മൃഗശാലയിലെത്തിച്ച് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ഡോക്ടർമാരുടെ സംഘം ഇവരുടെ ആരോഗ്യം നിരീക്ഷിച്ചുവരികയാണ്. ആവശ്യമെങ്കിൽ നാഷണൽ വൈൽഡ് ലൈഫ് അതോറിറ്റിയിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുമെന്ന് ഒഡീഷ വനംവകുപ്പ് മന്ത്രി ഗണേഷ് റാം സിംഗ്ഖുന്തിയ അറിയിച്ചു.

