ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്ക് പോകുന്നതിനിടെ യുവതി ട്രെയിനില്‍നിന്ന് വീണു മരിച്ചു
എടപ്പാൾ (മലപ്പുറം): ഭർത്താവിനൊപ്പം ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി ചെന്നൈയ്ക്കടുത്ത് തീവണ്ടിയിൽ നിന്ന് വീണു മരിച്ചു.
ശുകപുരം കാരാട്ട് സദാനന്ദന്റെ മകൾ രോഷ്ണി (30) ആണ് ബുധനാഴ്ച രാവിലെ ആറു മണിയോടെ ചോളാർപ്പേട്ടക്കടുത്ത് തീവണ്ടിയിൽ നിന്ന് വീണു മരിച്ചത്.
ചെന്നൈയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഭർതൃ പിതാവിനെ കാണാനായി ചൊവ്വാഴ്ച രാത്രിയാണ് ഭർത്താവ് രാജേഷിനൊപ്പം രോഷ്ണി തിരുവനന്തപുരം – ചെന്നൈ എക്സ്പ്രസിൽ കയറിയത്.
രാവിലെ ആറു മണിക്ക് എഴുന്നേറ്റ് ശൗചാലയത്തിലേക്ക് പോകണമെന്ന് പറഞ്ഞ രോഷ്ണിയെ ഭർത്താവ് അതുവരെ അനുഗമിച്ചിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും രോഷ്ണി ഇറങ്ങി വരാത്തത് കൊണ്ട് നടത്തിയ അന്വേഷണത്തിലാണ് ചോളാർപ്പേട്ടിനടുത്ത് റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നാട്ടിൽ നിന്നും ചെന്നെയിൽ നിന്നുള്ള ബന്ധുക്കളെത്തി റെയിൽവെ – തമിഴ്നാട് പോലീസിന്റെയും ആർഡിഒയുടെയും സാന്നിധ്യത്തിൽ തുടർ നടപടികൾ സ്വീകരിച്ചു.
മൃതശരീരം ഇന്ന് (വ്യാഴാഴ്ച) ശുകപുരത്തെത്തിക്കും

