അവാര്‍ഡുകള്‍ രാഷ്ട്രീയവത്കരിക്കരുത്’; ‘എമ്പുരാന്‍’ കാരണമാണ് പൃഥ്വിരാജിന് പുരസ്‌കാരം ലഭിക്കാതെ പോയത്- ഉർവശി

ദേശീയ അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയർന്നുകേട്ടത്. ആടുജീവിതം എന്ന സിനിമയെയും ചിത്രത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തെയും അവാർഡിൽ നിന്ന് തഴഞ്ഞതിൽ നിരാശ പ്രകടിപ്പിച്ച് നിരവധി പേർ എത്തിയിരുന്നു.

അവാര്‍ഡിന് പരിഗണിച്ച വര്‍ഷം മലയാളത്തില്‍ നിന്നുള്ള മികച്ച എന്‍ട്രി ആയിരുന്ന ആടുജീവിതത്തെ ദേശീയ പുരസ്കാരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി നിര്‍ത്തിയതിനെക്കുറിച്ച് നടി ഉർവശി ഇപ്പോൾ മനസുതുറന്നിരിക്കുകയാണ്. എമ്പുരാന്‍ കാരണമാണ് പൃഥ്വിരാജിന് പുരസ്‌കാരം ലഭിക്കാതെ പോയതെന്നും അവാര്‍ഡുകള്‍ രാഷ്ട്രീയവത്കരിക്കാനാവില്ലെന്നും ഉർവശി പറഞ്ഞു.

‘ആടുജീവിതത്തിനെ എങ്ങനെയാണ് അവർക്ക് ഒഴിക്കാൻ കഴിഞ്ഞത്?. നജീബിന്റെ ജീവിതവും അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളും ദുരിതവും അവതരിപ്പിക്കനായി സമയവും പരിശ്രമവും നൽകി ശാരീരിക പരിവർത്തനത്തിലൂടെയും കടന്നുപോയ ഒരു നടൻ നമുക്കുണ്ട്. നമുക്കെല്ലാവർക്കും അറിയാം അവാർഡ് ലഭിക്കാതെ പോയതിന് എമ്പുരാൻ ആണ് കാരണമെന്ന്. അവാര്‍ഡുകള്‍ രാഷ്ട്രീയവത്കരിക്കാനാവില്ല’, ഉർവശി പറഞ്ഞു.

കഴിഞ്ഞ ദിവസം ആടുജീവിതത്തിന് അവാർഡ് ലഭിക്കാതെ പോയതിനെക്കുറിച്ച് സംവിധായകൻ ബ്ലെസി പ്രതികരിച്ചിരുന്നു. നേരത്തെ ആടുജീവിതം കണ്ടു ഇഷ്ടപ്പെടുകയും സിനിമയെ പ്രശംസിക്കുകയും ചെയ്ത ജൂറി അശുതോഷ് ഗോവാരിക്കർ ഇപ്പോൾ സിനിമയെ തള്ളിപ്പറഞ്ഞത് തന്നെ അതിശയിപ്പിച്ചെന്ന് ബ്ലെസി പറഞ്ഞു.

പല കാറ്റഗറിയിലും അവാർഡ് കിട്ടാതെപോയവരോട് കാണിക്കുന്ന നീതികേടാണ് അത് എന്നുള്ളത് കൊണ്ടാണ് താൻ ഇതിൽ പ്രതികരിക്കുന്നതെന്നും ബ്ലെസി വ്യക്തമാക്കിയിരുന്നു.തെന്നിന്ത്യയിൽ നിന്ന് സമർപ്പിച്ച പട്ടികയിൽ 14 കാറ്റഗറികളിൽ ആടുജീവിതം ഇടംപിടിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ഒരു പുരസ്കാരം പോലും ഈ ചിത്രത്തിന് ലഭിച്ചില്ല. പിന്നാലെ ദേശീയ അവാർഡ് ജൂറിയുടെ നിലപാടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മന്ത്രി വി.ശിവൻകുട്ടി ഉൾപ്പടെ നിരവധിപ്പേർ രംഗത്തെത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *