ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 40മരണം

ശ്രീന​ഗർ: ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 40ആയി ഉയർന്നു. 220ൽ അധികം ആളുകളെ കാണാനില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 50ലേറെ പേർക്ക് പരിക്കേറ്റു.

മരിച്ചവരിൽ രണ്ട് പേർ സിഐഎസ്എഫ് ജവാന്മാരാണ്. ചോസ്തി, ഗാണ്ടർബാൾ, പഹൽഗാം മേഖലകളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. സൈന്യവും, എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങളും രക്ഷാപ്രവർത്തനത്തിനുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സാധ്യമായ എല്ലാ സഹായവും ഉറപ്പു നൽകി.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഹിമാചൽപ്രദേശിൽ മിന്നൽ പ്രളയമുണ്ടായി. ഷിംലയിൽ രണ്ടിടങ്ങളിൽ മണ്ണിടിഞ്ഞു. കുളു, ഷിംല, ലാഹൗള്‍-സ്പിറ്റി തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തെ തുടർന്ന് വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.

“മിന്നല്‍പ്രളയത്തില്‍ തീര്‍ഥന്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ താഴ്ന്ന പ്രദേശത്ത് കഴിയുന്നവരെയും കുളു ജില്ലാ ഭരണക്കൂടം ഒഴിപ്പിച്ചു. കുളു ജില്ലയില്‍ മാത്രം ബാഗിപുല്‍, ബട്ടാഹര്‍ എന്നീ പ്രദേശങ്ങളില്‍ മേഘവിസ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തു. ഇരുപ്രദേശങ്ങളിലും ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *