ഗുണ്ടാസ്റ്റേഷൻ;കുന്നംകുളം സ്റ്റേഷനിലെ മർദന ദൃശ്യത്തിനു പിന്നാലെ പീച്ചി സ്റ്റേഷനിലും പൊലീസ് മർദനം; ദൃശ്യങ്ങൾ പുറത്ത്.

പട്ടിക്കാട് (തൃശൂർ) ∙ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദന ദൃശ്യത്തിനു പിന്നാലെ കേരളത്തെ ഞെട്ടിച്ച് പീച്ചി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പട്ടിക്കാട്ട് ലാലീസ് ഗ്രൂപ്പ് നടത്തുന്ന ഫുഡ് ആൻഡ് ഫൺ ഹോട്ടലിൽ 2023 മേയ് 23നു ഭക്ഷണം കഴിക്കാനെത്തിയവരുമായുണ്ടായ തർക്കമാണു സംഭവത്തിനു പിന്നിൽ.
ഹോട്ടൽ ജീവനക്കാർ തന്നെ മർദിച്ചതായി പാലക്കാട് വണ്ടാഴി സ്വദേശി പരാതിപ്പെട്ടിരുന്നു. സ്റ്റേഷനിലെത്തിയ ഹോട്ടൽ മാനേജർ റോണി ജോണിയെയും ഡ്രൈവർ ലിതിൻ ഫിലിപ്പിനെയും അന്നത്തെ എസ്‍എച്ച്ഒ പി.എം.രതീഷിന്റെ നേതൃത്വത്തിൽ മർദിച്ചതായി ലാലീസ് ഗ്രൂപ്പ് ഉടമ കെ.പി.ഔസേഫ് പറഞ്ഞു.

വിവരമറിഞ്ഞെത്തിയ ഔസേഫിന്റെ മകൻ പോൾ ജോസഫിനെ ഉൾപ്പെടെ എസ്എച്ച്ഒ ലോക്കപ്പിലടയ്ക്കുകയും പരാതി ഒത്തുതീർപ്പാക്കുന്നതിനു നിർദേശിക്കുകയും ചെയ്തു
ഒത്തുതീർപ്പിനായി പരാതിക്കാരൻ 5 ലക്ഷം രൂപ ആവശ്യപ്പെടുകയും അതിൽ 3 ലക്ഷം പൊലീസിനാണെന്ന് പറയുകയും ചെയ്തു. 5 ലക്ഷം രൂപ സിസിടിവി ക്യാമറയ്ക്കു മുന്നിൽവച്ചാണ് ഔസേഫ് കൈമാറിയത്. തന്നെ ആരും മർദിച്ചില്ലെന്നു പരാതിക്കാരൻ മൊഴി നൽകി ജില്ലാ അതിർത്തി കടന്നു പോയതിനു പിന്നാലെ പൊലീസ് ജീവനക്കാരെ മോചിപ്പിച്ചു. സംസ്‌ഥാന വിവരാവകാശ കമ്മിഷൻ മുഖേന പൊലീസ് സ്‌റ്റേഷനിലെ ദൃശ്യങ്ങൾ ലഭിക്കുന്നതിന് ഔസേഫ് അപേക്ഷിച്ചു. ഒരു വർഷത്തോളം നടത്തിയ നിയമപോരാട്ടത്തിലാണ് ദൃശ്യങ്ങൾ ലഭ്യമായത്.

Leave a Reply

Your email address will not be published. Required fields are marked *