ആറ് വയസ്സുകാരിയെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി രണ്ടാനമ്മ; വഴിത്തിരിവായത് അയൽവാസിയുടെ സിസിടിവി ദൃശ്യങ്ങൾ.
ബെംഗളൂരു: ആറ് വയസ്സുകാരിയെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി രണ്ടാനമ്മ. ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ മകളെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിലായി. കർണാടകയിലെ ബീദാർ സ്വദേശിനിയായ രാധയാണ് പിടിയിലായത്.
ഓഗസ്റ്റ് 27-ന് മൂന്ന് നില കെട്ടിടത്തിന്റെ ടെറസിൽ കളിക്കുന്നതിനിടെ സാൻവി അബദ്ധത്തിൽ വീണതാണെന്നാണ് രാധ ഭർത്താവ് സിധാന്തിനോട് പറഞ്ഞത്. സംശയമൊന്നും തോന്നാതിരുന്നതിനാൽ മകൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വീണതാണെന്ന് അച്ഛൻ സിധാന്ത് പൊലീസിൽ അറിയിച്ചു.
രക്തത്തിൽ കുളിച്ചു കിടന്ന സാൻവിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അടുത്ത ദിവസം മരണം സംഭവിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്. സെപ്റ്റംബർ 12-ന് അയൽവാസി സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.
സാൻവിയുടെ രണ്ടാനമ്മയായ രാധ കളിക്കാനെന്ന വ്യാജേന കുട്ടിയെ ടെറസിലേക്ക് കൂട്ടിക്കൊണ്ട് പോവുന്നതും കസേരയിൽ നിർത്തി ടെറസിൽ നിന്ന് താഴേക്ക് തള്ളിയിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ശേഷം രാധ തിടുക്കത്തിൽ വീടിനകത്തേക്ക് ഓടിപ്പോവുന്നതും ദൃശ്യത്തിലുണ്ട്

