കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊന്നതെന്തിന്?
തളിപ്പറമ്പ് ∙ കണ്ണൂരിലെ കുറുമാത്തൂർ പൊക്കുണ്ടിന് സമീപം 2 മാസം പ്രായമുള്ള കുട്ടിയെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് പൊലീസ്. സംഭവത്തിൽ കുട്ടിയുടെ അമ്മ മുബഷിറയെ അറസ്റ്റ് ചെയ്തു. എന്തിനാണ് കൊന്നതെന്ന കാര്യം ദുരൂഹമാണ് ‘
പൊക്കുണ്ട് ഡെയറി ജുമാ മസ്ജിദിന് സമീപം സയലന്റ് റോഡ് സ്ട്രീറ്റ് നമ്പർ 2ൽ ഹിലാൽ മൻസിൽ ടി.കെ.ജാബിറിന്റെയും മൂലക്കൽ പുതിയ പുരയിൽ മുബഷിറയുടെയും മകൻ ആമിഷ് അലൻ ആണ് തിങ്കളാഴ്ച രാവിലെ 10 മണിയോടെ വീടിന്റെ കുളിമുറിയോട് ചേർന്നുള്ള കിണറ്റിൽ വീണു മരിച്ചത്. കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണുവെന്നാണ് മുബഷിറ പറഞ്ഞത്. ഗ്രില്ലും ആൾമറയും ഉള്ള കിണറ്റിൽ കുട്ടി വീണെന്ന് പറഞ്ഞതിൽ സംശയം തോന്നിയ പൊലീസ് രണ്ട് ദിവസമായി മുബഷിറയേയും ബന്ധുക്കളേയും ചോദ്യം ചെയ്തുവരികയായിരുന്നു. ഇന്ന് രാവിലെയാണ് മുബഷിറയെ വീട്ടിൽ വച്ച് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനകൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.
കുളിമുറിയോട് ചേർന്നാണ് കിണറുള്ളത്. കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് കൈയിൽ നിന്ന് അബദ്ധത്തിൽ കിണറ്റിലേക്ക് വീണെന്നായിരുന്നു യുവതി ആദ്യം പറഞ്ഞിരുന്നത്. ആൾ മറയും ഇരുമ്പ് കമ്പി കൊണ്ടുള്ള അടപ്പുമുള്ള കിണറിലേക്ക് കുഞ്ഞ് വീഴാൻ സാദ്ധ്യത കുറവാണെന്നും ആരെങ്കിലും കിണറ്റിലെറിഞ്ഞതാകാമെന്നും ആദ്യഘട്ടത്തിൽതന്നെ പൊലീസ് സംശയിച്ചിരുന്നു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടർന്ന് മുബഷിറയേയും ബന്ധുക്കളെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഒടുവിൽ യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു.

