ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പത്ത് പേർ മരിച്ചതായി റിപ്പോർട്ട്.
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പത്ത് പേർ മരിച്ചതായി റിപ്പോർട്ട്.കാർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരിൽ ആറ് പേരുടെ നില അതീവഗുരുതരമാണ്. പരിക്കേറ്റവരിൽ 15 പേരെ ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തെ തുടർന്ന് മേഖലയുടെ സുരക്ഷ എൻഎസ്ജി കമാൻഡോ ഏറ്റെടുത്തു. എൻഐഐ പരിശോധനതുടരുകയാണ്.
വൈകീട്ട് 6.55ഓടെ ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിലെത്തി പൊട്ടിത്തെറിച്ചെന്ന് പൊലീസ് പറഞ്ഞു. വാഹനം റെഡ് സിഗ്നലിൽ നിർത്തിയെന്ന് ദൃസാക്ഷികൾ പ്രതികരിച്ചു. പൊട്ടിത്തെറിയെ തുടർന്ന് നാല് കാറുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾക്ക് തീപിടിച്ചു. കാറുകൾ കൂടാതെ, ഓട്ടോറിക്ഷ, മോട്ടോർസൈക്കിൾ, റിക്ഷ എന്നിവയാണ് കത്തിയത്. കാറുകൾ പൂർണമായും കത്തിനശിച്ചു.
സ്ഫോടനത്തെ തുടർന്ന് രാജ്യതലസ്ഥാനത്ത് അതീവജാഗ്രതയിലാണ് രാജ്യം. മാരുതി ഈക്കോ കാറാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോർട്ടുകൾ. മേഖലയിൽ നിന്ന് ജനങ്ങളെയും സഞ്ചാരികളെയും പൂർണമായും മാറ്റി. ഫൊറൻസിക് വിദഗ്ധരുടെയും പൊലീസിന്റേയും പരിശോധന തുടരുകയാണ്. തീ പൂർണമായും അണച്ചതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന പുരോഗമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. സ്ഫോടനത്തെ തുടർന്ന് പ്രദേശത്തേക്കുള്ള വാഹന ഗതാഗതവും ഡൽഹി മെട്രോ സർവീസും നിർത്തിവച്ചിട്ടുണ്ട്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പൊലീസ് മേധാവിയുമായും ഐബി ഡയറക്ടർമാരുമായും സംസാരിച്ചു.
ഡൽഹിയെ കൂടാതെ മുംബൈ, കൊൽക്കത്ത നഗരങ്ങളിലും അതീവ ജാഗ്രതാ നിർദേശമുണ്ട്.

