രാഹുലിന് ആശ്വാസം, അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.
തിരുവനന്തപുരം:അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം. കേസ് പരിഗണിക്കുന്ന ഈ മാസം 15 വരെയാണ് ജസ്റ്റിസ് കെ.ബാബു അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
കോടതി ചേർന്നയുടൻ രാഹുലിന്റെ അഭിഭാഷകൻ മുൻകൂർ ജാമ്യത്തിന്റെ കാര്യം ജസ്റ്റിസ് കെ.ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് കുറെയേറെ കാര്യങ്ങൾ തങ്ങൾക്ക് ബോധിപ്പിക്കാനുണ്ടെന്ന് അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് കേസിൽ വിശദമായി വാദം കേൾക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. കേസ് 15ന് പരിഗണിക്കാമെന്നും അതുവരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിക്കുകയും ചെയ്തു.

യുവതിയെ ബലാൽസംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിലാണ് രാഹുൽ മാങ്കൂട്ടം എംഎൽഎ മുൻകൂർ ജാമ്യഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും
ബന്ധത്തിൽ വിള്ളലുണ്ടായപ്പോൾ യുവതി പരാതി നൽകിയതാണെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. ആരോപണം ബലാൽസംഗ കുറ്റത്തിന്റെ നിർവചനത്തിൽ വരുന്നതല്ല. ഗർഭഛിദ്രം നടത്തിയെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കാനാണ്. ഇക്കാര്യത്തിൽ തന്റെ പക്കൽ മതിയായ തെളിവുകളുണ്ട്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി സഹകരിക്കാൻ തയാറാണ് എന്നും ഹർജിയിൽ പറയുന്നു
കോടതി വിധിക്കു കാത്തുനിൽക്കാതെ പൊലീസ് വേട്ടയാടുകയാണന്നാണ് രാഹുലിന്റെ മറ്റൊരു വാദം. അതിനാൽ തെളിവ് ഹാജരാക്കാൻ സമയം വേണം. അന്വേഷണത്തിലും രാഷ്ട്രീയ സ്വാധീനമാണ് മുന്നിൽ. ഏറെ വൈകി നൽകിയ പരാതി മുഖ്യമന്ത്രിക്കാണ് നൽകിയത്. കൃത്യമായ നടപടികളൊന്നും പാലിച്ചിട്ടില്ല. എഫ്ഐആറിന്റെ പകർപ്പ് അടക്കം നൽകിയിട്ടില്ല. വൈകിയുള്ള പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തണമെന്നു സുപ്രീം കോടതി നിർദേശം നൽകിയിട്ടുള്ളതാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകാൻ അവസരം നൽകിയാൽ കുറ്റകൃത്യത്തിന്റെ സാഹചര്യങ്ങൾ വിശദീകരിക്കാൻ തയാറാണെന്നും വ്യക്തമാക്കി.

