നേപ്പാളിൽ നദിയിലേക്ക് ബസ്സ് മറിഞ്ഞ് 18 പേർ മരിച്ചു.

കാഠ്മണ്ഡു: നേപ്പാളിലെ പൃഥ്വി ഹൈവേയിൽ ബസ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു പൊഖാറയിൽ നിന്ന് തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് തിങ്കളാഴ്ച പുലർച്ചെ 1:15-ഓടെ അപകടത്തിൽപ്പെട്ടത്. ബെനിഘട്ട് റോറങ് മുൻസിപ്പാലിറ്റിയിലെ ചരൗണ്ടിക്ക് സമീപം ചിനധാര എന്ന സ്ഥലത്തുവെച്ചാണ് നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് പതിച്ചത്. അപകടത്തിൽ 18 പേർ മരിച്ചതായി ജില്ലാ ട്രാഫിക് പോലീസ് ഓഫീസ് ചീഫ് ശിശിർ ഥാപ്പ സ്ഥിരീകരിച്ചു.

പരിക്കേറ്റ 25 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഹൈവേ റെസ്ക്യൂ മാനേജ്മെൻ്റ് കമ്മിറ്റി ചെയർമാൻ രാജ്കുമാർ താകുരി അറിയിച്ചു. അപകടസമയത്ത് ബസിൽ 35-ൽ അധികം യാത്രക്കാരുണ്ടായിരുന്നു. നേപ്പാൾ സൈന്യം, സായുധ പൊലീസ് സേന, നേപ്പാൾ പൊലീസ് എന്നിവർക്കൊപ്പം നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രാത്രിയായതിനാൽ രക്ഷാപ്രവർത്തനം വളരെ ദുഷ്കരമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വിദേശ വിനോദ സഞ്ചാരികൾ അടക്കമുള്ളവരാണ് അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നത്.

മരിച്ചവരുടെ മൃതദേഹങ്ങൾ ഗജൌരി ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. ഞായറാഴ്ച രാത്രി 7 മണിയോടെയാണ് അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് പൊഖാറയിൽ നിന്ന് പുറപ്പെട്ടത്. പ്രിഥ്വി രാജ്മാർഗ് ബസ് സഞ്ചാലക് കമ്പനിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഉടമയായിരുന്ന ഓം കുമാർ ശ്രേഷ്ഠ അപകട സമയത്ത് ബസിലുണ്ടായിരുന്നു. അപകടത്തിൽ ഇയാൾ കൊല്ലപ്പെട്ടതായാണ് വിവരം. ബസിന്റെ ഡ്രൈവറെ കാണാതായിട്ടുണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *