‘ശൈലി’ രണ്ടാംഘട്ടം പൂർത്തിയായി, കോഴിക്കോടിന് ‘ഹൈ ബി.പി’-12.80 ശതമാനം
കോഴിക്കോട് :ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗ് പരിപാടി ‘ശൈലി’ രണ്ടാംഘട്ടം പൂർത്തിയായപ്പോൾ കോഴിക്കോട് ജില്ലയിൽ കൂടുതൽ പേർക്കും ഹെെപ്പർ ടെൻഷനെന്ന് കണക്ക്. ആദ്യഘട്ടത്തിൽ 1,39,067 പേർക്കാണ് ഹൈപ്പർ ടെൻഷൻ സ്ഥിരീകരിച്ചതെങ്കിൽ രണ്ടാംഘട്ടം പൂർത്തിയായപ്പോൾ അത് 1,72,802 ആയി ഉയർന്നു. ആദ്യ ഘട്ടത്തിൽ 13,74,945 പേരേയും രണ്ടാം ഘട്ടത്തിൽ 13,50,180 പേരേയുമാണ് സ്ക്രീനിംഗിന് വിധേയമാക്കിയത്. 10.11 ശതമാനമായിരുന്ന കണക്ക് 12.80 ശതമാനമായി ഉയർന്നു. അതേ സമയം ജീവിതശൈലിരോഗങ്ങൾ വരാൻ സാദ്ധ്യതയുള്ളവരുടെ എണ്ണത്തിലും വലിയ വർദ്ധനവാണുള്ളത്. രണ്ടാം ഘട്ടത്തിൽ 30 വയസിന് മുകളിലുള്ള 13,50,180 പേരുടെ വിവര ശേഖരണം പൂർത്തിയായതിൽ 5,53,959 (41%) പേർക്ക്‌രോഗം വരാനുള്ള സാദ്ധ്യതയുണ്ട്. ഇത് ആദ്യഘട്ടത്തിൽ 13,74,945 പേരെ സ്ക്രീൻ ചെയ്തപ്പോൾ 2,27,661 പേർക്കായിരുന്നു രോഗം വരാൻ സാദ്ധ്യത. ഹൈപ്പർ ടെൻഷനും പ്രമേഹവും ഒന്നിച്ചുള്ളവരുടെ എണ്ണത്തിലും ഓറൽ ക്യാൻസർ, ക്ഷയം എന്നിവ വരാൻ സാദ്ധ്യതയുള്ളവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ബ്രസ്റ്റ് കാൻസർ വരാനുള്ളവരുടെ എണ്ണത്തിൽ കുറവാണുള്ളത്. ആദ്യഘട്ടത്തിൽ 65,701 പേർക്ക് രോഗസാദ്ധ്യതയുണ്ടായിരുന്നത് 13,657 ആയി കുറഞ്ഞു. ഇ- ഹെൽത്തിന്റെ ശൈലി 2.0 ആപ് വഴി ആശാ പ്രവർത്തകർ വീട്ടിൽ നേരിട്ടെത്തിയാണ് സർവേ നടത്തുന്നത്. രോഗസാദ്ധ്യത കണ്ടെത്തിയവരിൽ സ്ക്രീനിംഗ് നടത്തി ആവശ്യമായവർക്ക് തുടർ ചികിത്സയും പദ്ധതി ഉറപ്പു വരുത്തുന്നു. രോഗ സാദ്ധ്യത കണ്ടെത്തിയവർ ഓരോ ആഴ്ചയിലും കൃത്യമായി പരിശോധനയ്ക്ക് വിധേയമാകണമെന്നും ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് നിർദ്ദേശം നൽകിയിരുന്നു. 2024 മാർച്ചിൽ ആരംഭിച്ച രണ്ടാംഘട്ട സർവേ ജനുവരി 30നാണ് പൂർത്തിയായത്. മൂന്നാം ഘട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.

