ഉപ്പളയിൽ എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച വാഹനത്തിന്റെ ചില്ല് തകർത്ത് 50 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ.
കാസർഗോഡ്: ഉപ്പളയിൽ എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച വാഹനത്തിന്റെ ചില്ല് തകർത്ത് 50 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയും കുപ്രസിദ്ധമായ ‘റാംജിനഗർ ഗ്യാങ്ങിലെ’ പ്രധാനിയുമായ അറുമുഖൻ എന്ന കിട്ടുവിനെയാണ് മഞ്ചേശ്വരം പോലീസ് സാഹസികമായി പിടികൂടിയത്.

ഛത്തീസ്ഗഡിലെ റായ്പൂരിൽ മറ്റൊരു കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതിയെ കേരള പോലീസ് പിടികൂടുകയായിരുന്നു. 2024 മാർച്ച് 27-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഉപ്പളയിൽ വൻ കവർച്ച നടന്നത്. സ്വകാര്യ ഏജൻസിയുടെ വാഹനത്തിൽ സൂക്ഷിച്ചിരുന്ന അരക്കോടി രൂപ വാഹനത്തിന്റെ ഗ്ലാസ് തകർത്ത് സംഘം അപഹരിക്കുകയായിരുന്നു.
നൂറിലധികം സിസിടിവി ദൃശ്യങ്ങളും ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മൂന്നംഗ സംഘത്തിലെ പ്രധാനി വലയിലായത്. കേസിലെ മറ്റു രണ്ട് പ്രതികളെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു. വാഹനങ്ങൾ കുത്തിപ്പൊളിച്ച് കവർച്ച നടത്തുന്നതിൽ വൈദഗ്ധ്യമുള്ള സംഘത്തിലെ അംഗമാണ് അറുമുഖനെന്ന് പൊലീസ് വ്യക്തമാക്കി.

