വധഭീഷണിയുണ്ടായി, വീടുവിട്ടിറങ്ങേണ്ടി വന്നു’;അഭിമാനത്തോടെ അഭിജിത് ദിപ്കെയുടെ മാതാപിതാക്കൾ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ജന്തർമന്തറിലെ പ്രതിഷേധക്കാർ വിജയമായി ആഘോഷിച്ചപ്പോൾ, കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദിപ്കെയുടെ മാതാപിതാക്കൾ ആ വാർത്ത കേട്ട് കണ്ണീരണിഞ്ഞു. അത് അവർക്ക് വലിയൊരു ആശ്വാസമായിരുന്നു.
പ്രധാൻ പടിയിറങ്ങിയതിന് ശേഷം സംസാരിച്ച അഭിജിത്തിന്റെ അമ്മ അനിത, തങ്ങളുടെ മകൻ പ്രക്ഷോഭത്തിന് നേതൃത്വം നൽകാനായി അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയത് മുതൽ കുടുംബം നിരന്തരമായ ഭയത്തിലാണ് ജീവിച്ചതെന്ന് പറഞ്ഞു. അഭിജിത് അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ സമരത്തിന്റെ കാര്യത്തിൽ അവൻ കടുത്ത ആശങ്കയിലായിരുന്നു. ഞങ്ങൾക്ക് വധഭീഷണികൾ ലഭിച്ചിരുന്നു, കുറേ ദിവസങ്ങളിലായി ഞങ്ങൾക്ക് വീട് വിട്ടുപോകേണ്ടി വന്നു എന്നും അവർ പറഞ്ഞു.
രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളാണ് ഈ ക്യാമ്പയിൻ മുന്നോട്ട് നയിച്ചതെന്ന് അവർ പറഞ്ഞു. ആ പിന്തുണയാണ് തന്റെ മകനെക്കുറിച്ച് അഭിമാനിക്കാൻ തന്നെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ഒരു മാസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ അഭിജിത്തിനൊപ്പം നിൽക്കുകയും ജനാധിപത്യം സംരക്ഷിക്കാൻ പോരാടുകയും ചെയ്ത രീതി ഒരു അമ്മയെന്ന നിലയിൽ തനിക്ക് അഭിമാനം തരുന്നെന്നും ഇത് സന്തോഷത്തിന്റെ കണ്ണീരാണെന്നും അവർ വ്യക്തമാക്കി.
എന്റെ മകന്റെ സമരം വിജയിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന് ഫലം ലഭിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു മാസം ഞങ്ങൾ നിരന്തരമായ ഭയത്തിലാണ് ജീവിച്ചത്. എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല, ഫോൺ എടുക്കാൻ പോലും ഭയമായിരുന്നു. സമൂഹ മാധ്യമങ്ങളിലെ ഓരോ അസ്വസ്ഥജനകമായ വീഡിയോയും എന്നെ ആശങ്കപ്പെടുത്തി. അഭിജിത് സുരക്ഷിതനാണോ എന്ന് ചോദിച്ച് ഞാൻ നിരന്തരം അവന്റെ സുഹൃത്തുക്കളെ വിളിക്കുമായിരുന്നു, അവർ എന്നെ ആശ്വസിപ്പിക്കുമായിരുന്നു” – അവർ കൂട്ടിച്ചേർത്തു.
ഈ രാജി സി.ജെ.പിയുടെയും രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളുടെയും വിജയമാണെന്ന് അവർ പറഞ്ഞു. സർക്കാർ വിദ്യാർത്ഥികളുടെ സമരത്തിന് മുന്നിൽ മുട്ടുകുത്തിയിരിക്കുന്നു. ഇത് അവരുടെ പ്രക്ഷോഭത്തിന്റെ യഥാർത്ഥ വിജയമാണ്. അഭിജിത് എത്രയും പെട്ടെന്ന് വീട്ടിലേക്ക് വരണമെന്ന് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. അവൻ ഡൽഹിയിൽ നിന്ന് മടങ്ങിവന്നില്ലെങ്കിൽ, ഞങ്ങൾ അവനെ കൂട്ടിക്കൊണ്ടുപോകാൻ അങ്ങോട്ട് പോകും. അവൻ വീട്ടിലെത്തുമ്പോൾ ഞാൻ അവനെ ചേർത്തുപിടിച്ച് സ്വാഗതം ചെയ്യുമെന്നും അഭിജിത്തിന്റെ അമ്മ അനിത പറഞ്ഞു.
അഭിജിത്തിന്റെ പിതാവ് ഭഗവാൻറാവുവും മന്ത്രിയുടെ രാജിയെ സ്വാഗതം ചെയ്തു. ഞങ്ങൾക്ക് രാഷ്ട്രീയത്തിൽ മുൻപരിചയമില്ല, അതിനാൽ സ്വാഭാവികമായും ഞങ്ങൾ ആശങ്കയിലായിരുന്നു. പ്രധാൻ രാജിവെച്ചതിലൂടെ മാന്യത കാണിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ മകൻ ഇനി രാഷ്ട്രീയത്തിൽ പ്രവേശിക്കണോ എന്ന ചോദ്യത്തിന്, അഭിജിത് അരവിന്ദ് കെജ്‌രിവാളിനൊപ്പം രണ്ട് വർഷം പ്രവർത്തിച്ചിട്ടുണ്ടെന്നും രാഷ്ട്രീയം അടുത്തുനിന്ന് കണ്ടിട്ടുണ്ടെന്നും അഭിജിത്തിന്റെ പിതാവ് പറഞ്ഞു. അവൻ അടുത്തതായി എന്തുചെയ്യുമെന്ന് പറയാൻ സമയമായിട്ടില്ല. എന്നാൽ ഒരു പിതാവെന്ന നിലയിൽ, അവൻ ഏത് വഴി തിരഞ്ഞെടുത്താലും അവനൊപ്പം നിൽക്കുക എന്നത് തന്റെ കടമയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

