കുണ്ടറ കസ്റ്റഡി മർദന ആരോപണം; പോലീസ് വാദം പൊളിയുന്നു, ജീപ്പിൽ സിയാദിന് മർദ്ദനമേറ്റതായി പരാതിക്കാരി
കുണ്ടറ :കുണ്ടറയിലെ കസ്റ്റഡി മർദന ആരോപണത്തിൽ പോലീസിന്റെ വാദം പൊളിയുന്നു. പോലീസ് സിയാദിനെ മർദിച്ചെന്ന വെളിപ്പെടുത്തലുമായി പരാതിക്കാരിയായ പെൺകുട്ടി രംഗത്തെത്തി. പോലീസ് ജിപ്പിൽ വെച്ച് സിയാദിന് മർദനമേറ്റു. കുണ്ടറ പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിൾ ശ്രീജിത്താണ് മർദിച്ചത്. ജീപ്പിൽ കയറ്റിയതിന് പിന്നാലെയായിരുന്നു മർദനം. ആ സമയം താനും ജീപ്പിലുണ്ടായിരുന്നുവെന്ന് പരാതിക്കാരി വെളിപ്പെടുത്തി. സഹോദരന്റെ കാര്യം ചോദിച്ചാണ് മർദിച്ചത്. തന്റെ അടുത്തിരുന്ന ശ്രീജിത്ത് തിരിഞ്ഞ് കൈകൊണ്ട് സിയാദിനെ അടിക്കുകയായിരുന്നു. നാല് പേരാണ് അപ്പോൾ ജീപ്പിലുണ്ടായിരുന്നതെന്ന് പരാതിക്കാരിയായി പെൺകുട്ടി പറഞ്ഞു.
13 വയസ്സുകാരനായ സഹോദരനെ കാണാതായതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും സംശയമുണ്ടോ എന്ന് അന്വേഷിച്ചപ്പോഴാണ് സഹോദരൻ പോകാനിടയുള്ള സിയാദിനെ വീടിനെ കുറിച്ച് പെൺകുട്ടി പോലീസിനോട് പറഞ്ഞത്. സിയാദിന്റെ വീട് കാണിക്കാനായി പെൺകുട്ടിയേയും പോലീസ് ഒപ്പം കൂട്ടി. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന സിയാദിനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ ജീപ്പിൽവെച്ച് സിയാദിനെ മർദിച്ചുവെന്നാണ് പെൺകുട്ടി പറയുന്നത്. സിയാദിനെ മർദിച്ചിട്ടില്ലെന്നായിരുന്നു പോലീസ് വാദം. എന്നാൽ ഇതിനെതിരേയാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തൽ.
വിദ്യാർഥിയെ കാണാനില്ലെന്ന പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജൂൺ 16-നാണ് സിയാദിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി പോലീസ് ക്രൂരമായി മർദിച്ചുവെന്ന് കുടുംബവും ആരോപിച്ചിരുന്നു. മർദനത്തിൽ സിയാദിന്റെ വാരിയെല്ലിന് ഉൾപ്പെടെ പൊട്ടലുണ്ടായി. പരിക്ക് ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സിയാദിനെ മാറ്റി. അവിടെവെച്ചാണ് കഴിഞ്ഞദിവസം സിയാദ് മരണത്തിന് കീഴടങ്ങിയത്. പിന്നാലെയാണ് പോലീസിനെതിരെ കുടുംബം ആരോപണമുന്നയിച്ചത്.

