യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്ന കേസിലെ രണ്ട് പ്രതികൾ അറസ്റ്റിൽ.
ആലപ്പുഴ: ആലപ്പുഴ ആര്യാട് യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്ന കേസിലെ രണ്ട് പ്രതികൾ അറസ്റ്റിൽ കായംകുളം ആദിക്കാട്ടുകുളങ്ങര സ്വദേശി ഷെൽജാദ്, ഓച്ചിറ ഞക്കനാൽ സ്വദേശി അനന്തു എന്നിവരാണ് പിടിയിലായത്. തിങ്കൾ വൈകിട്ട് 7.35ഓടെ ഓച്ചിറയിലെ ഒളിസങ്കേതത്തിൽ നിന്നാണ് അറസ്റ്റ്. ആര്യാട് ഗുരുപുരം മുര്യൻവെളിയിൽ അഖിൽ എന്ന അച്ചുവിനെ( 24) യാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ട ഓട്ടോയുടെ ഡ്രൈവർക്ക് പണം അയച്ചു നൽകിയ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഷെൽജാദിനെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രതികൾ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് തൃശൂരിലേക്ക് പോയി. ഷെൽജാദിന്റെ ഫോൺ കുന്നംകുളത്ത് വെള്ളി രാത്രി ഓണായിരുന്നു. തുടർന്ന് ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന നടത്തി. കോഴിക്കോട് ഫറൂക്കിലേക്ക് കടന്നെന്ന വിവരത്തെ തുടർന്ന് അവിടെയും പരിശോധിച്ചു. പിന്നീട് കർണാടകയിലേക്ക് കടന്നു.അന്വേഷണത്തിൽ പ്രതികളിലൊരാൾക്ക് ബംഗളൂരുവിൽ ജോലി ചെയ്യുന്ന യുവതിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ബംഗളൂരു ജിഗാനിയിൽ എത്തിയ പൊലീസ് യുവതിയെയും സുഹൃത്തുക്കളെയും നിരീക്ഷണത്തിലാക്കി. ഒളിവിൽ കഴിയാനും യാത്ര ചെയ്യാനും പണം നൽകിയത് യുവതിയാണ്. പണം വാങ്ങി നേപ്പാളിലേക്ക് കടക്കാനായിരുന്നു പദ്ധതി.അനന്തു ജിം സന്തോഷ് വധക്കേസിലെ പ്രതി അതുലിന്റെ സംഘാംഗമാണ്. സന്തോഷിനെ വധിച്ച ശേഷം അതുലിന് ഒളിവിൽ പോകാൻ സഹായിച്ചതും ഇയാളാണ്. ഷെൽജാദ് ലഹരിക്കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്. ദുബായിൽ ശിക്ഷ കഴിഞ്ഞ് ഒരു വർഷം മുമ്പ് നാട്ടിലെത്തി. രണ്ട് മാസം മുമ്പ് നെടുമ്പാശേരിയിൽ ലഹരി കേസിൽ പിടിയിലായി രണ്ടാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

