മുണ്ടുപാലത്ത് വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയാണെന്ന് വെളിപ്പെടുത്തിയ ആളുമായി തർക്കമുണ്ടാ യതായി സൂചന
പെരുമണ്ണ ( കോഴിക്കോട് ) മുണ്ടുപാലത്ത് വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹ
ഇരിങ്ങല്ലൂർ സ്വദേശിയായ ഷെരീഖ് (34) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മുണ്ടുപാലം പുത്തൂർമഠം റോഡിൽ സരിഗ ബസ് സ്റ്റോപ്പിന് സമീപത്തുള്ള വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കമാകാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. നെല്ലിക്കോടുള്ള ഒരു സുഹൃത്തിന്റെ ഫ്ളാറ്റിൽ എത്തിച്ച് ഷെരീഖിനെ ക്രൂരമായി മർദ്ദിച്ചുവെന്നും, അതിനുശേഷം കൊലപ്പെടുത്തി മൃതദേഹം മുണ്ടുപാലത്തെ വീട്ടിൽ കൊണ്ടുപോയി തള്ളിയതുമാണെന്നുമാണ് ബന്ധുക്കൾ പറയുന്നത്.
രണ്ടുദിവസം മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ ഷെരീഖിനെ കുറിച്ച് വീട്ടുകാർക്ക് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് ഷെരീഖിന്റെ സുഹൃത്ത് മുഹമ്മദ് അഷ്റഫിനെ പന്തീരാങ്കാവ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മുണ്ടുപാലത്തെ ഈ വാടകവീട്ടിൽ കഴിഞ്ഞ എട്ടുമാസമായി ഷെരീഖും അഷ്റഫും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.
ഞായറാഴ്ച ഇരുവരും തമ്മിൽ വാക്കേറ്റവും അക്രമവും ഉണ്ടായെന്നും, താനാണ് ഷെരീഖിനെ മർദ്ദിച്ചതെന്നും അഷ്റഫ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ആദ്യം ഷെരീഖിന്റെ സഹോദരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ മരണവിവരം ഫോണിലൂടെ പോലീസിനെ അറിയിച്ചത്. പിന്നീട് നേരിട്ട് സ്റ്റേഷനിൽ എത്തുകയും ചെയ്തു. ഇതാണ് പോലീസിനും ബന്ധുക്കൾക്കും മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം വർധിപ്പിച്ചത്.
മരണവിവരം അറിഞ്ഞയുടൻ പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിൽ തന്നെയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. അഷ്റഫിനെ കൂടുതൽ ചോദ്യം ചെയ്യും.

