തായ്ലൻഡിലെ ബാങ്കോക്കിന് സമീപമുള്ള സെക്കൻഡറി സ്കൂളില്‍ കൗമാരക്കാരൻ നടത്തിയ വെടിവെപ്പില്‍ എട്ട് പേർ കൊല്ലപ്പെട്ടു
ബാങ്കോക്ക്: തായ്ലൻഡിലെ ബാങ്കോക്കിന് സമീപമുള്ള സെക്കൻഡറി സ്കൂളില്‍ കൗമാരക്കാരൻ നടത്തിയ വെടിവെപ്പില്‍ എട്ട് പേർ കൊല്ലപ്പെട്ട.
പ്രതിയായ 14 വയസുകാരൻ സ്വന്തം മുത്തശ്ശനെയും മുത്തശ്ശിയെയും വധിച്ച ശേഷമാണ് വിദ്യാലയത്തിലെത്തി ആക്രമണം നടത്തിയത്. സ്കൂളിലെ മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർഥികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തിന് ശേഷം പ്രതി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.
ബാങ്കോക്കിന്റെ പ്രാന്തപ്രദേശത്തുള്ള നോന്താബുരി പ്രവിശ്യയിലെ ദെബ്സിരിൻ നോന്താബുരി സ്കൂളിലാണ് വെള്ളിയാഴ്ച ദാരുണമായ സംഭവം നടന്നത്. സ്വന്തം മുത്തശ്ശന്റെ തോക്ക് ഉപയോഗിച്ചാണ് കൗമാരക്കാരൻ കൊലപാതകങ്ങള്‍ നടത്തിയത്. സ്കൂളില്‍ വെച്ച് പ്രതി 26 റൗണ്ട് വെടിയുതിർത്തതായും 34 റൗണ്ട് പക്കല്‍ സൂക്ഷിച്ചിരുന്നതായും പോലീസുകാർ സ്ഥിരീകരിച്ചു.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് 15 വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റതായി ഉപ ആഭ്യന്തര മന്ത്രി പൊലാപി സുവൻചവി അറിയിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തകർ എത്തുകയും വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. തോക്ക് ഉപയോഗത്തിലുള്ള ഇളവുകള്‍ കാരണം തായ്ലൻഡില്‍ ഇത്തരം സംഭവങ്ങള്‍ വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകള്‍.

