നടുക്കുന്ന ക്രൂരത….! എട്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി അഞ്ചുലക്ഷം ആവശ്യപ്പെട്ടു; മാതാപിതാക്കള്‍ എത്തുംമുന്‍പേ കൊന്നുകത്തിച്ചു

ബംഗളൂരുവില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബുധനാഴ്ച്ച കാണാതായ 13കാരന്റെ മൃതദേഹം കഗ്ഗലിഗ റോഡിനു സമീപത്തെ ആളൊഴിഞ്ഞ മേഖലയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ക്രിസ്റ്റ് സ്കൂള്‍ വിദ്യാര്‍ഥിയായ നിഷ്ചിതിനെയാണ് ദാരുണമായി കൊലപ്പെടുത്തിയത്.
ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് കുട്ടി വീട്ടില്‍ നിന്നും ട്യൂഷന്‍ സെന്ററിലേക്ക് പോയത്. ഏഴരയായിട്ടും ട്യൂഷന്‍ കഴിഞ്ഞ് കുട്ടി വീട്ടിലെത്താതായതോടെയാണ് മാതാപിതാക്കള്‍ അധ്യാപികയെ വിളിക്കുന്നത്. ട്യൂഷന്‍ കഴിഞ്ഞ് കൃത്യസമയത്തുതന്നെ കുട്ടി തിരിച്ചുപോയെന്ന് അധ്യാപിക മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
തിരച്ചില്‍ നടത്തുന്നതിനിടെ അരിക്കെരെ ഫാമിലി പാര്‍ക്കിനടുത്തുവച്ച് കുട്ടിയുടെ സൈക്കിള്‍ കണ്ടെത്തി. ഇതിനിടെ മാതാപിതാക്കള്‍ക്ക് അജ്ഞാത നമ്പറില്‍ നിന്നും ഒരു ഫോണ്‍കോള്‍ വരുകയും അഞ്ചുലക്ഷം രൂപ നല്‍കിയാല്‍ കുട്ടിയെ തരാമെന്ന് പറയുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഹുളിമാവ് പൊലീസില്‍ മാതാപിതാക്കള്‍ പരാതി നല്‍കി.
തുടര്‍ന്ന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഫോണ്‍ നമ്പറിന്റെ ഉറവിടമന്വേഷിച്ച് അന്വേഷണം നടത്തുന്നതിനിടെ കത്തിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സ്വകാര്യകോളജിലെ അസി. പ്രഫസര്‍ ആണ് നിഷ്ചിതിന്റെ പിതാവ് ജെ.സി അചിത്.

Leave a Reply

Your email address will not be published. Required fields are marked *