ഇസ്റാഈലിലേക്ക് മിസൈലിൽ ക്ലസ്റ്റര്‍ ബോംബുകൾ അയച്ച് അൻസാറുല്ല.

തെല്‍അവീവ്: ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യെമനിലെ അന്‍സാറുല്ല ഇന്നലെ നടത്തിയ ആക്രമണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഇസ്രായേല്‍. ഇന്നലെ ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തിലേക്ക് അന്‍സാറുല്ല അയച്ച മിസൈലിനെ തടയാന്‍ വളരെ പ്രയാസപ്പെട്ടിരുന്നുവെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഈ മിസൈലില്‍ ക്ലസ്റ്റര്‍ ബോംബുകളു അടങ്ങിയിരുന്നുവെന്നാണ് ഇസ്രായേലി സൈന്യം ഇപ്പോള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ശേഷിയുള്ള മിസൈലാണ് ഇതെന്നും ഇസ്രായേലി സൈന്യം സമ്മതിച്ചു.

കഴിഞ്ഞ ജൂണില്‍ ഇസ്രായേല്‍ ഇറാനെ ആക്രമിച്ചിരുന്നു. അതിന് പിന്നാലെ ഇറാന്‍ ക്ലസ്റ്റര്‍ മിസൈലുകള്‍ ഇസ്രായേലിലേക്ക് അയച്ചു. അവയെ തടയാന്‍ ഇസ്രായേലിന്റെ കൊട്ടിഘോഷിക്കപ്പെട്ട വ്യോമ പ്രതിരോധ സംവിധാനത്തിനായില്ല. തെല്‍ അവീവിലെ ഗുഷ് ദാന്‍, ബീര്‍ഷെബ, റിഷോന്‍ ലെസിയോണ്‍ തുടങ്ങിയ പ്രദേശങ്ങളിലെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഇറാന്‍ ഇത്തരം മിസൈലുകളാണ് ഉപയോഗിച്ചത്. അയണ്‍ ഡോം, ഡേവിഡ്‌സ് സ്ലിങ്, ഏരോ തുടങ്ങിയ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ മിസൈലുകളെല്ലാം ഇറാന്റെ മിസൈലുകളെ നേരിടാനാവാതെ പരസ്പരം കൂട്ടിയിടിക്കുകയാണ് ചെയത്. കഴിഞ്ഞ യുദ്ധത്തെ തങ്ങളുടെ സൈനിക ശേഷി പരിശോധിക്കാനും ഇറാന്‍ ഉപയോഗിച്ചുവെന്നാണ് ഇസ്രായേലികള്‍ ഇപ്പോള്‍ വിലയിരുത്തുന്നത്. കൂടാതെ സമാനമായ മിസൈലുകള്‍ യെമനില്‍ നിന്ന് 2,000 കിലോമീറ്റര്‍ സഞ്ചരിച്ചെത്തിയതും ഇസ്രായേലിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇറാന്റെ നേതൃത്വത്തിലുള്ള പ്രതിരോധ ആക്‌സിസ് ഇനി ഇത്തരം മിസൈലുകള്‍ വ്യാപകമായി വികസിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.

 

Leave a Reply

Your email address will not be published. Required fields are marked *