ഫ്രാന്‍സില്‍ ഒരു വനിതയ്ക്ക് ജീവപര്യന്തം തടവ് വിധിക്കുന്നത് ആദ്യം ; കെയര്‍ ടേക്കറുടെ 12കാരിയായ മകളെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ 27കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ
പാരിസ്:കെയർടേക്കറുടെ 12കാരിയായ മകളെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ 27കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷയുമായി കോടതി.
ഫ്രാന്‍സില്‍ കുടിയേറ്റക്കാര്‍ക്കെതിരായ പ്രതിഷേധം രൂക്ഷമാക്കാന്‍ കാരണമായ ക്രൂര കൊലപാതകത്തില്‍ ആണ് അള്‍ജീരിയന്‍ സ്വദേശിയായ ദാഹ്ബിയ ബെന്‍കീര്‍ഡ് എന്ന 27കാരിക്ക് കുറഞ്ഞത് 30 വര്‍ഷം തടവ് അനുഭവിക്കേണ്ടി വരുന്നത്. രാജ്യത്തെ ഏറ്റവും കഠിനമായ ശിക്ഷയാണ് ജഡ്ജിമാരുടെയും ജൂറിയുടെയും പാനല്‍ വിധിച്ചത്.
ഫ്രാന്‍സില്‍ ജീവപര്യന്തം തടവ് എന്നത് വളരെ അപൂര്‍വമാണ്, അത് ലഭിച്ച ആദ്യ സ്ത്രീയാണ് ദാഹ്ബിയ ബെന്‍കീര്‍ഡ്. ഇതിന് മുന്‍പ് ഇത്തരത്തില്‍ ജീവപര്യന്തം തടവ് നേരിടുന്നവര്‍ സീരിയല്‍ കൊലയാളിയും ബലാത്സംഗിയുമായ മൈക്കല്‍ ഫോര്‍ണിറെറ്റ്, 2015ല്‍ 130 പേരുടെ മരണത്തിനിടയാക്കിയ പാരീസ് ആക്രമണത്തില്‍ പങ്കെടുത്ത സലാ അബ്ദേസ്ലാം എന്നിവരാണ് ഉള്ളത്.
ലോലാ ഡാവിയറ്റ് എന്ന 12 കാരിയെ 2022 ഒക്ടോബറിലാണ് 27കാരി കൊലപ്പെടുത്തിയത്. ടക്കന്‍ പാരീസിലെ കെട്ടിട സമുച്ചയത്തിലാണ് സംഭവം നടന്നത്. 27കാരിയുടെ സഹോദരി താമസിച്ചിരുന്ന അപാര്‍ട്ട്‌മെന്റിന്റെ കെയര്‍ ടേക്കര്‍ ദമ്ബതികളുടെ മകളായിരുന്നു 12കാരി. സഹോദരി താമസിക്കുന്ന അപാര്‍ട്ട്‌മെന്റിന്റെ താക്കോല്‍ നല്‍കിയിട്ടും മുന്‍വാതിലിലൂടെ കയറാനുള്ള ബാഡ്ജ് നല്‍കാന്‍ കെയര്‍ ടേക്കര്‍ ദമ്ബതികള്‍ വിസമ്മതിച്ചതാണ് ക്രൂരതയ്ക്ക് കാരണമായതെന്നാണ് യുവതി വിശദമാക്കിയത്. സ്റ്റുഡന്റ് വിസയില്‍ ഫ്രാന്‍സിലെത്തിയ യുവതി 2013ലാണ് ഫ്രാന്‍സില്‍ സ്ഥിര താമസമാക്കിയത്.
ബലാത്സംഗത്തിന് ശേഷം 12കാരിയുടെ കഴുത്തിലും ശരീരത്തിലും കത്രിക ഉപയോഗിച്ച് മുറിവുകള്‍ ഉണ്ടാക്കിയ ശേഷമായിരുന്നു കൊലപാതകം.

