അറസ്റ്റിലായ മാങ്കൂട്ടത്തിലിനെ 14 ദിവസ ത്തേക്ക് റിമാൻ്റ് ചെയ്തു.
: പാലക്കാട് രാഹുൽ മാങ്കൂട്ടം എം.എൽ എ യെ14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു
മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് അറസ്റ്റിലായ രാഹുൽ മാങ്കൂട്ടം എംഎൽഎയെ റിമാൻഡ് ചെ യ്തത്. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. റിമാൻഡിലായ രാഹുലിനെ മാവേലിക്കര സബ് ജയിലിലേക്ക് കൊണ്ടുപോയി.
രാഹുലിനെ റിമാൻഡ് ചെയ്തില്ലെങ്കിൽ അതിജീവിതയുടെ ജീവന് ഭീഷണിയുണ്ടാകുമെന്നും പ്രതി ഹാബിച്വൽ ഒഫൻഡർ ആണെന്നും അതിനാൽ ജാമ്യം നൽകരുതെന്നും പൊലീസ് മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടു. മുൻ കേസുകളുടെ ക്രൈംനമ്പർ അടക്കം രേഖപ്പെടുത്തിയാണ് പൊലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതിജീവിതയ്‌ക്കെതിരെ സൈബർ ആക്രമണ സാധ്യതയുണ്ടെന്നും മാനസിക സമ്മർദത്തിലാക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് ആവശ്യങ്ങൾ മജിസ്‌ട്രേറ്റ് അംഗീകരിക്കുകയായിരുന്നു.
ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം 11.30നാണ് രാഹുലിനെ എആർ ക്യാമ്പിൽ നിന്ന് പുറത്തെത്തിച്ച് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയത്. രാഹുലിനെ എത്തിച്ചതോടെ വലിയ പ്രതിഷേധമാണ് ജനറൽ ആശുപത്രിക്ക് മുന്നിലുണ്ടായത്. എംഎൽഎയുടെ രാജിയാവശ്യപ്പെട്ട് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചു.

