ഡൽഹിയിൽ പ്രതിഷേധത്തിന് ഒരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. വൻ സുരക്ഷ സന്നാഹം.
ന്യൂഡെൽഹി:കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് പരസ്യ പ്രതിഷേധത്തിന് ഒരുങ്ങി കോക്രോച്ച് ജനതാ പാർട്ടി സിജെപിയുടെ സ്ഥാപകൻ അഭിജീത് ദീപ്കെ എത്തുന്നതോടെ രാവിലെ ഒൻപത് മണിക്ക് ജന്തർ മന്തറിലെ ജന്തർ മന്തറിലെ പാർലമെൻ്റ് സ് ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചേരാണ് അനുയായികൾക്ക് സിജെപി നേതൃത്വം നൽകിയിരിക്കുന്നത്. സിജെപിയുടെ പ്രതിഷേധത്തിന് വ്യാപക പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. അതിനിടെ വൻ സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. സിപിഐ ദേശീയ കൗൺസിൽ അംഗം ആനി രാജ, അഭിനേതാവ് പ്രകാശ് രാജ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് തുടങ്ങിയ പ്രമുഖർ സിജെപിയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥി സംഘടനകളായ എസ്എഫ്ഐയും ഐസയും സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വലിയ സ്വീകാര്യത കിട്ടിയ കോക്രോച്ച് ജനതാ പാർട്ടി പരസ്യമായി തെരുവിലേയ്ക്ക് വരുമ്പോൾ എന്താണ് സംഭവിക്കുക എന്നതാണ് ആകാംക്ഷയോടെ രാജ്യം ഉറ്റുനോക്കുന്നത്.
ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നൽകിയേക്കുമെന്നാണ് സൂചന. അപേക്ഷ ലഭിച്ചാൽ തീരുമാനം എടുക്കുമെന്നാണ് ദില്ലി പൊലീസ് വ്യക്തമാക്കുന്നത്. ഇന്ന് രാവിലെ ഇന്ത്യയിലേയ്ക്ക് വരുന്ന സിജെപി സ്ഥാപക നേതാവ് അഭിജീത് ദീപ്കെയെ പൊലീസ് അറസ്റ്റ് ചെയ്തേക്കില്ലെന്നാണ് വിവരം. കരുതലോടെ സിജെപിയുടെ പ്രതിഷേധത്തെ നേരിടാനാണ് ഡൽഹി പൊലീസ് ഒരുങ്ങുന്നത്. സിജെപി പ്രതിഷേധത്തിന് മുൻകൂർ അനുമതി തേടിയാൽ നൽകിയേനെ എന്ന് ഡൽഹി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്. പ്രതിഷേധിക്കേണ്ട അന്നുരാവിലെ അനുവാദം ചോദിക്കുന്നത് അനുചിതമാണെന്ന വിലയിരുത്തൽ ഉണ്ടെങ്കിലും നിയന്ത്രിത പ്രതിഷേധമാണേൽ അനുവാദം നൽകും എന്നാണ് റിപ്പോർട്ട്. പ്രതിഷേധിക്കാൻ എത്തുന്നവരെ തടയില്ലെന്നാണ് സൂചന. സൗമ്യതയോടെ ഇടപെടണമെന്നും പ്രതിഷേധക്കാരോട് തട്ടിക്കയറരുത് എന്ന് ഡൽഹി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
പ്രതിഷേധത്തെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനിടെ ഡൽഹി പൊലീസ് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ന്യൂഡൽഹി ജില്ലയെ 12 സോണുകളാക്കി തിരിച്ചിട്ടുണ്ട്. ഓരോ സോണിനും ഡിസിപിമാർക്ക് പ്രത്യേക സുരക്ഷാ ചുമതല നൽകിയിട്ടുണ്ട്. ജന്തർമന്ദിറിൽ മാത്രം 2000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ വസതിക്കും അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

