ദേവദാസി സമ്പ്രദായം അവസാനിപ്പിക്കാൻ ഒരുങ്ങി കർണാടക ,നിയമസഭ ബിൽ പാസാക്കി.
ബെംഗളൂരു: ശൈശവ വിവാഹ നിരോധന ഭേദഗതി ബില്‍, ദേവദാസി ബില്‍ എന്നിവ പാസാക്കി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ ദേവദാസി സമ്പ്രദായത്തെ പൂര്‍ണമായും തടയുകയും പുനരധിവാസം സാധ്യമാക്കുകയും ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണ് ദേവദാസി ബില്‍.
ബാല വിവാഹത്തിനായുള്ള ഏതൊരു ശ്രമത്തെയും നിയമപരമായി നേരിടാന്‍ ലക്ഷ്യമിട്ടുള്ളതാണ് ശൈശവ വിവാഹ ഭേദഗതി ബില്‍. കുട്ടികളുടെ വിവാഹ നിശ്ചയം നടത്തുന്നതും ഇനിമുതല്‍ രണ്ട് വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമടക്കം ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാകും.

ദേവദാസികളായിക്ഷേത്രങ്ങളിൽ നേർച്ചയാക്കി സ്ത്രീകളെസമര്‍പ്പിക്കുന്ന രീതിയെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുക, അടിച്ചമര്‍ത്തപ്പെട്ട ദേവദാസി സ്ത്രീകളെ എല്ലാത്തരം ചൂഷണങ്ങളില്‍ നിന്നും അവരുടെ കുട്ടികളെ സാമൂഹിക വിലക്കുകളില്‍ നിന്നും ശാക്തീകരിക്കുക എന്നിവയാണ് കര്‍ണാടക ദേവദാസി (പ്രതിരോധം, നിരോധനം, ആശ്വാസം, പുനരധിവാസം) ബില്ലിന്റെ ലക്ഷ്യം. എല്ലാവിധ ചൂഷണങ്ങളില്‍ നിന്നും ദേവദാസികളെ മോചിപ്പിക്കുകയും മക്കള്‍ക്കായി ശാക്തീകരണ പദ്ധതി നടപ്പാക്കുകയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

