മുംബെെയിൽ ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിച്ചു; പൊലീസിന്‍റെ വെടിയേറ്റ് ചികിത്സയിലിരിക്കെ അക്രമി മരിച്ചു

പൊലീസ് വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ രോഹിത് ആര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു

മുംബൈ: പവൈ നഗരത്തില്‍ പട്ടാപ്പകല്‍ 17 കുട്ടികളെയും രണ്ട് മുതിര്‍ന്നവരെയും ബന്ദികളാക്കിയ അക്രമി കൊല്ലപ്പെട്ടു. പൊലീസ് വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ രോഹിത് ആര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പൊലീസിന് നേരെ രോഹിത് വെടിവെച്ചതിന് പിന്നാലെയാണ് പൊലീസ് തിരിച്ച് വെടിയുതിര്‍ത്തതെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച്ച ആര്‍ഡി സ്റ്റുഡിയോയിലായിരുന്നു സംഭവം.
പൊലീസ് സാഹസികമായി നടത്തിയ ഓപ്പറേഷനിലൂടെ കുടുങ്ങിക്കിടന്നവരെ രക്ഷിച്ചു. സംഭവസ്ഥലത്ത് നിന്ന് എയര്‍ ഗണ്ണും ചില രാസവസ്തുക്കളും കണ്ടെത്തിയതായും ഡെപ്യൂട്ടി കമ്മീഷണര്‍ ദത്ത നാല്‍വാഡെ പറഞ്ഞു. ബാത്ത്‌റൂമിലൂടെയായിരുന്നു പൊലീസ് ബന്ദികള്‍ക്കടുത്തേക്ക് എത്തിയത്. സംഭവത്തിന് പിന്നില്‍ രോഹിത്ത് ആര്യയെന്ന യുവാവാണെന്നും ഇയാള്‍ കൊല്ലപ്പെട്ടതായും പൊലീസ് അറിയിച്ചു.

ബന്ദികളാക്കിയതിനെ തുടര്‍ന്ന് കുട്ടികള്‍ ഗ്ലാസ് വിന്റോയിലൂടെ പുറത്തേക്ക് നോക്കി കരയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ആര്‍എ സ്റ്റുഡിയോയിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട രോഹിത് ആര്യ. ഇയാള്‍ യൂട്യൂബര്‍ കൂടിയായിരുന്നു. ഓഡീഷന്‍ നടത്താനെന്ന പേരിലാണ് ഇയാള്‍ കുട്ടികളെ സ്റ്റുഡിയോയില്‍ എത്തിച്ചത്. സാധാരണയായി ഇത്തരത്തിലുള്ള ഓഡീഷനുകള്‍ നടക്കുന്ന സ്ഥലമായതിനാല്‍ ആര്‍ക്കും സംശയവുമുണ്ടായിരുന്നില്ല.

കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ഇയാള്‍ സ്റ്റുഡിയോയില്‍ ഓഡീഷന്‍ നടത്തി വരികയായരുന്നു. ഇതില്‍ വ്യാഴാഴ്ച്ച മാത്രം 100 കുട്ടികള്‍ ഓഡീഷനായി എത്തിയിരുന്നു. ഇതില്‍ 80-ലധികം കുട്ടികളെ ഇയാള്‍ പുറത്ത് പോകാന്‍ അനുവദിച്ചു. ചില ആളുകളുമായി തനിക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുട്ടികളെ പിടിച്ചു വച്ചിരിക്കുന്നതെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *